
ന്യൂഡൽഹി: രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങൾ സമ്പൂർണാക്രമണമാണ് നേരിട്ടു കൊണ്ടിരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യൂറോപ്യൻ പര്യടനത്തിന്‍റെ ഭാഗമായി ബ്രസൽസിൽ വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ. രാജ്യത്ത് വിവേചനവും അക്രമവും വർധിച്ചു വരുകയാണ്. ജനാധിപത്യ സ്ഥാപനങ്ങൾ സമ്പൂർണമായ ആക്രമണം നേരിടുന്നത് എല്ലാവർക്കും അറിയാവുന്നതാണ് എന്നും രാഹുൽ പറഞ്ഞു.
ഇന്ത്യയിൽ നടക്കുന്ന ജി20 യോഗത്തിലേക്ക് കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയെ ക്ഷണിക്കാത്തത് രാജ്യത്തെ അറുപതു ശതമാനത്തോളം വരുന്ന ജനതയ്ക്ക് സർക്കാർ വില നൽകുന്നില്ലെന്നതിന്‍റെ ഉദാഹരണമാണെന്നും രാഹുൽ പറഞ്ഞു.
വിദേശരാജ്യങ്ങളിൽ വച്ച് ഇന്ത്യൻ സർക്കാരിനെ വിമർശിച്ചതിന്‍റെ പേരിൽ രാഹുൽ ഗാന്ധി വിവാദത്തിലായിരുന്നു. മറ്റു രാജ്യങ്ങളിൽ ചെന്ന് ഇന്ത്യയെ അപമാനിക്കുന്ന വിധത്തിൽ രാഹുൽ ഗാന്ധി സംസാരിക്കുന്നുവെന്നും ജനങ്ങൾ അതിനുള്ള അധികാരം രാഹുൽ ഗാന്ധിക്ക് നൽകിയിട്ടില്ലെന്നും ബിജെപി ആരോപിച്ചിരുന്നു. എന്നാൽ വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുമായി ഫലപ്രദമായ സംസാരം നടത്തുന്നതിന്‍റെ ഭാഗമായാണ് തന്‍റെ യൂറോപ്യൻ സന്ദർശനമെന്നാണ് രാഹുൽ വ്യക്തമാക്കുന്നത്. ബെൽജിയത്തിനു പുറമേ പാരീസിലും നെതർലൻഡ്സിലും നോർവേയിലും സന്ദർശനം നടത്തിയതിനു ശേഷമേ രാഹുൽ തിരിച്ചെത്തുകയുള്ളൂ.