ന്യൂഡൽഹി: വ്യാജ ക്യാൻസര്‍ മരുന്നുകളുടെ വിൽപ്പന നടക്കുന്നതായി ക്രൈംബ്രാഞ്ചിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ 8 പേർ പിടിയിലായതിനു പിന്നാലെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ.
പ്രതികൾ 100 രൂപ വിലയുള്ള ആന്‍റി ഫംഗൽ മരുന്നുകൾ കലർത്തിയ കുപ്പികളാണ് 'ജീവൻ രക്ഷാ' കാൻസർ മരുന്നുകൾ എന്ന പേരിൽ വിറ്റിരുന്നത്. ഇവ കാൻസർ മരുന്നുകളെന്ന പേരിൽ രാജ്യത്തും ചൈനയിലും യുഎസിലുമായി വിൽപ്പന നടത്തിയിരുന്നു. ഒരു കുപ്പിക്ക് ഒന്നു മുതൽ മൂന്നു ലക്ഷം രൂപ വരെ വിലയിട്ടാണ് വിൽപ്പന നടത്തിയിരുന്നത്. രണ്ടു വർഷത്തിലേറെയായി നീണ്ട ഓപ്പറേഷനിൽ പ്രതികൾ ഇതുവരെ ഏഴായിരത്തിലധികം കുത്തിവയ്പ്പ് മരുന്നുകൾ വിറ്റതായും മുതിർന്ന പൊലീസ് ഓഫീസർ ശാലിനി സിംഗ് പറയുന്നു.
നഗരത്തിലെ നാല് ഫ്ളാറ്റുകളിലാണ് പരിശോധ നടത്തിയത്. മെഡിക്കൽ ഷോപ്പുകളിൽ ജോലി ചെയ്തിരുന്ന വിഫിൽ ജെയിൻ എന്നയാളാണ് സംഘത്തിലെ പ്രധാനി എന്ന് പൊലീസ് പറയുന്നു. ഇയാൾ താമസിക്കുന്ന ഫ്ലാറ്റിലായിരുന്നു മരുന്നുകളുടെ ഫില്ലിങ്ങും പാക്കിങ്ങും നടത്തിരുന്നത്. മറ്റ് രണ്ട് ഫ്ലാറ്റുകളിൽ നിന്ന് മൂന്നു ക്യാപ് സീലിംഗ് മെഷീനുകൾ, ഒരു ഹീറ്റ് ഗൺ, 197 ഒഴിഞ്ഞ കുപ്പികൾ, 140 മരുന്ന് ട്യൂബുകൾ എന്നിവയും 50,000 രൂപയും 1,000 ഡോളറും കണ്ടെടുത്തു. ഗുരുഗ്രാമിലെ മറ്റൊരു ഫ്ലാറ്റിൽ നിന്നു വ്യാജ കാൻസർ കുത്തിവയ്പ്പ് കുപ്പികളുടെ വൻശേഖരവും, 519 ഒഴിഞ്ഞ കുപ്പികളും 864 പാക്കേജിംഗ് ബോക്സുകളും പൊലീസ് പിടിച്ചെടുത്തു.
ചൊവ്വഴ്ചയാണ് ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിൽ 8 പേർ പിടിയിലാവുന്നത്. പ്രതികളിൽ രണ്ടു പേർ ഡൽഹിയിലെ ആശുപത്രി ജീവനക്കാരായിരുന്നു. വിപുൽ ജെയിൻ (46), സൂരജ് ഷട്ട് (28), നീരജ് ചൗഹാൻ (38), പർവേസ് (33), കോമൾ തിവാരി (39), അഭിനയ് കോഹ്‌ലി (30), തുഷാർ ചൗഹാൻ (28) എന്നിവരാണ് അറസ്റ്റിലായ ഏഴു പേർ. മായം കലർന്ന മരുന്ന് വിൽപ്പന, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കു മേൽ ചുമത്തിയിരിക്കുന്നത്.