
ഗൗരവ് ഗൊഗോയി, ഹിമന്ത വിശ്വ ശർമ
ന‍്യൂഡൽഹി: പാക് ചാര സംഘടനയുമായി തന്‍റെ ഭാര‍്യക്ക് ബന്ധമുണ്ടെന്ന അസം മുഖ‍്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ആരോപണം തള്ളി കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയി. ഹിമന്തയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും അപകീർത്തകരമാണെന്നും ഒരു ദേശീയ മാധ‍്യമത്തിനു നൽകിയ അഭിമുഖത്തിൽ ഗൗരവ് പറഞ്ഞു.
എതിരാളികളെ ലക്ഷ‍്യം വച്ച് ആക്രമിക്കുന്ന ചരിത്രമാണ് ബിജെപിക്കുള്ളതെന്നും ദുരാരോപണവും അപഖ‍്യാതിയുമില്ലാതെ എങ്ങനെ ബിജെപി നിലനിൽക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു.
ഗൗരവിന്‍റെ ഭാര‍്യയായ ബ്രിട്ടീഷ് വംശജ എലിസബത്തിനെതിരേ പലതവണ ഹിമന്ത ബിശ്വ ശർമ ആരോപണം ഉന്നയിച്ചിരുന്നു. എലിസബത്ത് 2010- 2015 കാലഘട്ടത്തിനിടെയിൽ 18 തവണയെങ്കിലും ഇസ്‌ലാമാബാദ് സന്ദർശിച്ചിട്ടുണ്ടെന്നും പാക്കിസ്ഥാൻ പൗരൻ അലി ഷെയ്ഖുമായി എലിസബത്തിനു ബന്ധമുണ്ടെന്നുമായിരുന്നു ഹിമന്തയുടെ ആരോപണം. ഇന്ത‍്യൻ പൗരത്വം എലിസബത്ത് 12 വർഷമായി നിരസിക്കുകയാണെന്നും ഹിമന്ത ആരോപിച്ചിരുന്നു.