

ഇന്ത്യൻ കപ്പലുകളായ പുഷ്പക്, പരിമൾ
file photo
ന്യൂഡൽഹി: ഹോർമൂസ് കടലിടുക്കു വഴി എല്ലാ അന്താരാഷ്ട്ര കപ്പലുകൾക്കും വിലക്ക് ഏർപ്പെടുത്തിയ ഇറാൻ ഇന്ത്യൻ എണ്ണക്കപ്പലുകൾക്ക് പച്ചക്കൊടി കാട്ടി. ഇത് അമെരിക്കയെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്. പശ്ചിമേഷ്യൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ രാജ്യത്ത് എൽപിജി ക്ഷാമം രൂക്ഷമാകുന്നതിനിടെയുള്ള ഇറാന്‍റെ ഈ തീരുമാനം ഇന്ത്യയ്ക്ക് വലിയൊരു ആശ്വാസമാണ്.
ഇന്ത്യൻ കപ്പലുകളായ പുഷ്പക്, പരിമൾ എന്നിവയ്ക്കാണ് ഹോർമൂസ് കടലിടുക്കിലൂടെ കടന്നു പോകാൻ ഇറാൻ അനുമതി നൽകിയത്. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന്‍റെ നയതന്ത്ര വിജയമായാണ് ഇത് കണക്കാക്കപ്പെടുന്നത്. ജയശങ്കർ കഴിഞ്ഞ ദിവസം ഇറാന്‍റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായി ടെലിഫോണിൽ ചർച്ച നടത്തിയിരുന്നു. എണ്ണ പ്രതിസന്ധി അടക്കം ഈ ചർച്ചയിൽ വിഷയമായി. നയതന്ത്ര തലത്തിൽ തുടർന്നും ചർച്ച തുടരുമെന്ന് ചർച്ചയ്ക്കു ശേഷം ജയശങ്കർ വ്യക്തമാക്കിയിരുന്നു. എന്നാൽ, അമെരിക്ക, ഇസ്രയേൽ, അവരുടെ സഖ്യ കക്ഷികൾ തുടങ്ങിയ രാജ്യങ്ങളുമായി ബന്ധപ്പെട്ട കപ്പലുകൾ തടയുമെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.