ഭോപ്പാൽ: ഇതര മതസ്ഥനുമായുള്ള പ്രണയത്തിൽനിന്നു പിൻമാറാൻ പ്രജ്ഞ സിങ് എംപി 'ദ കേരള സ്റ്റോറി' എന്ന സിനിമ കാണിച്ചിട്ടും ഹിന്ദു പെൺകുട്ടി ഒളിച്ചോടിപ്പോയി. അയൽക്കാരനായ യുവാവിനൊപ്പമാണ് നഴ്സിങ് വിദ്യാർഥിനി ഒളിച്ചോടിയത്.
ബന്ധത്തിൽ നിന്നു പിൻമാറാൻ പെൺകുട്ടിയെ ഉപദേശിക്കണമെന്നഭ്യർഥിച്ചാണ് വീട്ടുകാർ നേരത്തെ പ്രജ്ഞ സിങ്ങിനെ സമീപിച്ചത്. മധ്യപ്രദേശിലെ ഭോപ്പാലിൽനിന്നുള്ള എംപിയാണ് മലെഗാവ് സ്ഫോടന കേസിലെ പ്രതികൂടിയായ പ്രജ്ഞ.
അവർ പെൺകുട്ടിയെ ഉപദേശിക്കുകയും 'ബോധവത്കരിക്കാൻ' സിനിമ കാണിക്കുകയും ചെയ്തു. എന്നാൽ, വീട്ടുകാർ നിശ്ചയിച്ച വിവാഹത്തിന്‍റെ തീയതിക്കു മുൻപു തന്നെ പെൺകുട്ടി ഇഷ്ടപ്പെട്ട പുരുഷന്‍റെ കൂടെ ഒളിച്ചോടുകയായിരുന്നു. വിവാഹത്തിനായി സൂക്ഷിച്ചിരുന്ന പണവും ആഭരണങ്ങളും കൂടി എടുത്തായിരുന്നു ഒളിച്ചോട്ടം.
ഇതെക്കുറിച്ച് മാതാപിതാക്കൾ ഭോപ്പാലിലെ കമല നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുകയാണ്. ലവ് ജിഹാദ് എന്നാണ് ആരോപണം.
എന്നാൽ, പൊലീസ് ബന്ധപ്പെട്ടപ്പോൾ, സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്ന് പെൺകുട്ടി മൊഴി നൽകി. 'ലവ് ജിഹാദ്' തടയാനെന്ന പേരിൽ നിയമം നടപ്പാക്കിയ സംസ്ഥാനമാണ് മധ്യപ്രദേശ്.