

പ്രണയം നിരസിച്ചു, കാമുകൻ ജീവനൊടുക്കി
ജാജ്പൂർ: കാമുകിയെ പഠിപ്പിച്ച് ജോലിക്കാരിയാക്കിയതിന് പിന്നാലെ കാമുകി തള്ളിപറഞ്ഞതിൽ മനംനൊന്ത് കാമുകൻ ജീവനൊടുക്കി. ഒഡീശയിലെ ജാജ്പൂരിലെ കൊളത്താൽ ഗ്രാമത്തിലാണ് സംഭവം. 28കാരനായ ചതുർഭുജ് ദാഷ് എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. ചതുർഭുജ് യുവതിയും ഒരേ സ്കൂളിലാണ് പഠിച്ചിരുന്നത്. പത്താംക്ലാസിൽ പഠിക്കുന്നതിനിടെ ഇരുവരും പ്രണയത്തിലായി.
ബിരുദപഠനത്തിന് ശേഷം കാമുകിയെ ഉന്നത പഠനത്തിന് വിടാൻ ചതുർഭുജ് സ്വകാര്യ സ്ഥാപനത്തിൽ ജോലി നോക്കുകയായിരുന്നു.
കാമുകിക്ക് ബിഎഡിനും പ്രൊഫഷണൽ കോഴ്സിനും വേണ്ട ചെലവ് മുഴുവൻ വഹിച്ചിരുന്നത് ചതുർഭുജായിരുന്നു. പഠനത്തിന് ശേഷം യുവതിക്ക് സർക്കാർ സ്കൂളിൽ ജോലി ലഭിച്ചു. ഇതിന് ശേഷം യുവതി ചതുർഭുജുമായി അകന്നു.
വിവാഹത്തെ കുറിച്ച് സംസാരിച്ചപ്പോൾ വിവാഹാഭ്യർഥന തള്ളുകയും, സ്വകാര്യ കമ്പനി ജീവനക്കാരനെന്ന് പരിഹസിക്കുകയും ചെയ്തു. ഇതിൽ വിഷമം സഹിക്കാനാവാതെ മകൻ ജീവനൊടുക്കിയതെന്ന് ചതുർഭുജിന്‍റെ പിതാവ് ആരോപിച്ചു. മകന്‍റെ മരണത്തിന് ഉത്തരവാദി യുവതിയാണെന്ന് കാട്ടി ചതുർഭുജിന്‍റെ പിതാവ് രമാകാന്ത ദാഷ് കുവാഖിയ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട്. പരാതിയിൽ പൊലീസ് കേസെടുത്തത് അന്വേഷണം ആരംഭിച്ചു