ന്യൂഡൽഹി: ഗോ ഫസ്റ്റ് വിമാന കമ്പനിയുടെ പാപ്പർ ഹർജി ദേശീയ കമ്പനി നിയമ ട്രിബ്യൂണൽ അംഗീകരിച്ചു. പ്രതിസന്ധി കണക്കിലെടുത്താണ് ആവശ്യം അംഗീകരിച്ചത്. കമ്പനിയുടെ നടത്തിപ്പിന് ഇടക്കാല ഉദ്യോഗസ്ഥനായി അഭിലാഷ് ലാലിനെ നിയമിക്കുകയും ചെയ്തു.
അതേസമയം, ജീവനക്കാരെ പിരിച്ചുവിടരുതെന്നും ട്രിബ്യൂണൽ നിർദേശിച്ചു. പാപ്പരത്ത നടപടിക്കായി കമ്പനി അപേക്ഷ നൽകിയത് മേയ് 2 നാണ്. എല്ലാ വിമാന സർവീസുകളും മെയ് 19 വരെ നിർത്തിവച്ചിരിക്കുകയാണ്.
നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് തിരികെ പണം നൽകാൻ ഡയറക്‌ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നിർദേശിച്ചിട്ടുണ്ട്. വിവിധ ബാങ്കുകളിലായി 6,521 കോടി രൂപയുടെ ബാധ്യതയാണ് കമ്പനിക്കുള്ളത്. മൊത്തത്തിലുള്ള ബാധ്യത നോക്കിയാൽ 11,463 കോടി രൂപ വരും. 5 ബാങ്കുകൾ ചേർന്നാണ് ഇത്രയും തുക നൽകിട്ടുള്ളത്.