

അച്ചടി പരസ്യ നിരക്ക് വർധിപ്പിക്കാൻ കേന്ദ്രം; പ്രഖ്യാപനം ബിഹാർ തെരഞ്ഞെടുപ്പിനു ശേഷം
file image
ന്യൂഡൽഹി: രാജ്യത്തെ അച്ചടി മാധ്യമ മേഖലയിൽ ഒരു പ്രധാന മാറ്റത്തിനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം അച്ചടി മാധ്യമങ്ങൾക്കുള്ള പരസ്യ നിരക്കുകളിൽ 27 ശതമാനം വർധനവ് വരുത്താനാണ് സർക്കാർ ഒരുങ്ങുന്നത്. മാധ്യമ മേഖലയിലെ ജീവനക്കാർക്ക് ഉപജീവനമാർഗം ശക്തിപ്പെടുത്തുന്നതിനും പരമ്പരാഗത മാധ്യമ പ്ലാറ്റ്‌ഫോമുകളെ പിന്തുണയ്ക്കുന്നതിനുമുള്ള സർക്കാരിന്‍റെ ശ്രമങ്ങളുടെ ഭാഗമായാണ് മാറ്റമെന്ന് കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
"പരമ്പരാഗത മാധ്യമങ്ങളിൽ നിരവധി മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഉപജീവനമാർഗങ്ങൾ സംരക്ഷിക്കുന്നതിനും വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി, അച്ചടി, ടെലിവിഷൻ, ചലച്ചിത്ര മേഖലകളിലുടനീളം ഞങ്ങൾ പരിഷ്കാരങ്ങൾ അവതരിപ്പിക്കുന്നു. ബിഹാറിലെ മാതൃകാ പെരുമാറ്റച്ചട്ടം അവസാനിച്ചതിനുശേഷം, അച്ചടി മാധ്യമ പരസ്യ നിരക്കുകളിൽ 27 ശതമാനം വർധനവ് ഞങ്ങൾ പ്രഖ്യാപിക്കും,'' ഉദ്യോഗസ്ഥൻ പറഞ്ഞു.
ആറ് വർഷത്തിനിടയിലെ ആദ്യത്തെ നിരക്ക് പരിഷ്കരണമാണിത്. അവസാനമായി 2019 ജനുവരിയിൽ 25 ശതമാനമായിരുന്നു, എന്നാൽ അതിനുമുമ്പ്, 19 ശതമാനം വർധനവോടെ 2013 ൽ നിരക്കുകൾ പരിഷ്കരിച്ചിരുന്നു.
ഏറ്റവും പുതിയ പരിഷ്കരണം ചെറുകിട, ഇടത്തരം പത്രങ്ങൾക്ക് പ്രത്യേകിച്ചും ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരുമാനത്തിനായി സർക്കാർ പരസ്യങ്ങളെ വളരെയധികം ആശ്രയിക്കുന്ന നിരവധി പ്രാദേശിക, പ്രാദേശിക പ്രസിദ്ധീകരണങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് ഇത് വലിയ നേട്ടമാവുമെന്നാണ് വിലയിരുത്തൽ.
ടെലിവിഷൻ മാധ്യമങ്ങൾക്കുള്ള പരസ്യ നിരക്കുകൾ പരിഷ്കരിക്കുന്നതിനും സർക്കാർ തലത്തിൽ ആലോചനയുണ്ട്. പുതിയ പാക്കേജുകൾ ആസൂത്രണം ചെയ്യുന്നതായാണ് വിവരം. ഇതോടൊപ്പം, പ്രക്ഷേപകരിൽ പരസ്യ വരുമാനം എങ്ങനെ വിതരണം ചെയ്യപ്പെടുന്നുവെന്ന് നിർണയിക്കുന്ന ടെലിവിഷൻ റേറ്റിങ് സിസ്റ്റത്തിൽ പരിഷ്കാരങ്ങൾ കൊണ്ടുവരാനുള്ള നീക്കങ്ങളും മന്ത്രാലയം നടത്തിവരുന്നുണ്ട്.