
വിസി നിയമനത്തിൽ നിന്നും മുഖ്യമന്ത്രിയെ ഒഴിവാക്കണം; ഗവർണർ സുപ്രീം കോടതിയെ സമീപിച്ചു
ന്യൂഡൽഹി: സർവകലാശാല വൈസ് ചാൻസലർ(വിസി) നിയമന പ്രക്രിയയിൽ നിന്നും മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ രാജേന്ദ്ര ആർലേക്കർ സുപ്രീം കോടതിയെ സമീപിച്ചു. സാങ്കേതിക സർവകലാശാലയിലെയും ഡിജിറ്റൽ സർവകലാശയിലെയും വൈസ് ചാൻസിലർ നിയമന പ്രക്രിയകളിൽ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കി, പൂർണാധികാരം ഗവർണർക്ക് നൽകണമെന്നാണ് രാജേന്ദ്ര ആർലേക്കറിന്‍റെ ആവശ്യം.
നേരത്തെ കോടതി പുറപ്പെടുവിച്ച ഉത്തരവിൽ വൈസ് ചാൻസിലർ നിയമനത്തിനായി സെർച്ച് കമ്മിറ്റി തയാറാക്കുന്ന പട്ടിക മുഖ്യമന്ത്രിക്ക് കൈമാറണമെന്നായിരുന്നു. എന്നാൽ പട്ടിക മുഖ്യമന്ത്രിക്കല്ല തനിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് ഗവർണർ സുപ്രീം കോടതിയെ സമീപിച്ചത്.
സെര്‍ച്ച് കമ്മിറ്റിയില്‍ കേരളത്തിന്‍റെ രണ്ട് പ്രതിനിധികളും ചാന്‍സിലറുടെ രണ്ട് പ്രതിനിധികളും ഉള്‍പ്പെടെ അഞ്ചംഗ സമിതിക്കാണ് നേരത്തേ രൂപം നല്‍കിയിരുന്നത്. യുജിസി ചട്ടങ്ങളുടെ ലംഘനമാണെന്നും അതിനാല്‍ യുജിസി പ്രതിനിധിയെ കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.