

നയപ്രഖ്യാപനം രണ്ടുവരി വായിച്ച് ഗവർണർ ഇറങ്ങിപ്പോയി
ബംഗലുരൂ: കർണാടക നിയമസഭയിൽ സർക്കാരിന്‍റ നയപ്രഖ്യാപന പ്രസംഗം വെട്ടിച്ചുരുക്കി ഗവർണർ. രണ്ട് വരി മാത്രം വായിച്ച് ഇറങ്ങിപ്പോയ ഗവർണർ താവർചന്ദ് ഗെഹ്ലോട്ടിനെ കോൺഗ്രസ് എംഎൽഎമാർ തടയാൻ ശ്രമിച്ചത് നാടകീയ രംഗങ്ങൾക്ക് കാരണമായി. സംസ്ഥാനത്തിന്‍റെ സാമ്പത്തിക, സാമൂഹിക, ഭൗതിക വികസനം ഇരട്ടിയാക്കാൻ എന്‍റെ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ജയ് ഹിന്ദ്, ജയ് കർണാടക എന്ന് ഹിന്ദിയിൽ പറഞ്ഞതിന് പിന്നാലെ ഗവർണർ നിയമസഭ വിടുകയായിരുന്നു.
കേരളത്തിലും തമിഴ്നാട്ടിലും കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായതിന് സമാനമായ നടപടികളാണ് കർണാടകയിലും ഉണ്ടായത്.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഒഴിവാക്കി കേന്ദ്രം നടപ്പാക്കിയ വിബി-ജി റാം ജി പദ്ധതിയെ കുറിച്ച് ചർച്ച ചെയ്യാനാണ് 10 ദിവസത്തെ സംയുക്ത നിയമസഭസമ്മേളനം വിളിച്ചത്. നയപ്രഖ്യാപനം സർക്കാരിന്‍റെ പ്രചാരണമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവർണർ വായിക്കാതിരുന്നത്. ഗവർണർ ഭരണഘടന മര്യാദകൾ ലംഘിക്കുകയാണെന്നും കേന്ദ്രത്തിന്‍റെ നിർദേശപ്രകാരം പ്രവർത്തിക്കുന്നുവെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചു. ഭരണഘടനപരമായ ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ ഗവർണർ പരാജയപ്പെട്ടെന്നും ഇതിനെതിരേ കോടതിയെ സമീപിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു.