ഇരുപതിലധികം ഉദ്യോഗാർത്ഥികൾക്കു വേണ്ടി 'ഡമ്മി' കാൻഡിഡേറ്റായി ആൾമാറാട്ടം നടത്തി പരീക്ഷയെഴുതിയ അധ്യാപകന്‍റ അറസ്റ്റിൽ. സംസ്ഥാന സർക്കാർ തലത്തിൽ നടത്തിയ പതിനാറോളം പരീക്ഷകളിലും 4 കേന്ദ്ര സർക്കാർ റിക്രൂട്ട്മെന്‍റുകളിലും ഇത്തരത്തിൽ ഈ സർക്കാർ സ്കൂൾ അധ്യാപകൻ മറ്റുള്ളവരുടെ പേരിൽ ഹാജരായി പരീക്ഷയെഴുതിയിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവരിൽ പലരും ഈ പരീക്ഷകൾ പാസായി ഇപ്പോൾ സർക്കാർ സർവീസിലുണ്ടെന്നും പൊലീസ് കണ്ടെത്തി.
രാജസ്ഥാനിലെ ദൗസ ജില്ലയിൽ സ്കൂൾ അധ്യാപകനായി ജോലി ചെയ്യുന്ന റോഷൻ ലാൽ മീണ എന്നയാളാണ് അറസ്റ്റിലായത്. സംസ്ഥാന പൊലീസിന്‍റെ സ്‍പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പാണ് ഇയാളുടെ ആൾമാറാട്ട കഥകൾ പുറത്തുകൊണ്ടുവന്നതെന്ന് എന്ന് രാജസ്ഥാൻ പൊലീസ് സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് ഡെപ്യൂട്ടി ഇൻസ്‍പെക്ടർ ജനറൽ അനിൽ പാരിസ് ദേശ്മുഖ് പറഞ്ഞു. അതേസമയം തനിക്ക് സർക്കാർ സർവീസിൽ അധ്യാപകനായി ജോലി കിട്ടുന്നതിന് മുമ്പാണ് ഇത്തരത്തിൽ ആൾമാറാട്ടം നടത്തി പരീക്ഷയെഴുതാൻ റോഷൻ ലാൽ മീണ പോയിട്ടുള്ളതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പൊലീസിന്‍റെ വിശദമായ അന്വേഷണം പുരോഗമിക്കുന്നു.