അഹമ്മദാബാദ്: വിനോദ യാത്രയ്ക്കിടെ സ്കൂൾ വിദ്യാർഥികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 16 പേർ മരിച്ചു. ഗുജറാത്തിലെ വഡോദരയിൽ ഹർണി തടാകത്തിലുണ്ടായ അപകടത്തിലാണ് 14 വിദ്യാർഥികളും 2 അധ്യാപകരും മരിച്ചത്. അപകടസമയത്ത് 27 വിദ്യാർഥികളും 4 അധ്യാപകരുമാണ് ബോട്ടിൽ ഉണ്ടായിരുന്നത്.
ന്യൂ സൺറൈസ് എന്ന സ്വകാര്യ സ്കൂളിലെ അധ്യാപകരും വിദ്യാർഥികളുമാണ് അപകടത്തിൽപ്പെട്ടത്. സംഭവ സമയത്ത് ആരും ലൈഫ് ജാക്കറ്റ് ഉപയോഗിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ കാണാതായ കുട്ടികൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.
അപകടത്തില്‍പ്പെട്ട 7 വിദ്യാർഥികളെ മാത്രമാണ് രക്ഷപെടുത്താനായതെന്ന് ഫയർഫോഴ്സ് അറിയിച്ചു. നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും രക്ഷപെടുത്തിയ ഏതാനും പേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും അധികൃതർ പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.