അഹമ്മദാബാദ്: ട്രെയിൻ തടഞ്ഞതുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് എംഎൽഎ ജിഗ്നേഷ് മേവാനി അടക്കം 30 പേരെ കുറ്റവിമുക്തരാക്കി ഗുജറാത്ത് കോടതി. അഡീഷണൽ ചീഫ് മെട്രൊപൊളിറ്റൻ മജിസ്ട്രേറ്റ് പി.എൻ. ഗോസ്വാമിയാണ് സംശയത്തിന്‍റെ ആനുകൂല്യം നൽകി കുറ്റവിമുക്തരാക്കിയത്. 2017ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സംസ്ഥാന സർക്കാരിന്‍റെ നയങ്ങളോടുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായി മേവാനിയും സംഘവും രാജധാനി ട്രെയിൻ 20 മിനിറ്റോളം തടഞ്ഞ കേസിൽ അബമ്മദാബാദ് പോലീസാണ് കേസെടുത്തിരുന്നത്.
അന്യായമായി സംഘം ചേർന്നു, കലാപത്തിനാഹ്വാനം നൽകി, പൊലീസുകാരുടെ ജോലി തടസ്സപ്പെടുത്തി, കുറ്റകരമായ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്ത്. റെയിൽ വേ ആക്റ്റ് സെക്ഷൻ 153 പ്രകാരവും കേസെടുത്തിരുന്നു.
2021ൽ സെഷൻസ് കോടതി കേസിൽ മേവാനിയെയും കൂട്ടരെയും കുറ്റവിമുക്തരാക്കണമെന്ന ആവശ്യം നിരാകരിച്ചിരുന്നു.