

യോഗി ആദിത‍്യനാഥ്, നരേന്ദ്രമോദി
ലഖ്നൗ: ഇന്ത‍്യ-പാക് വിഭജനകാലത്ത് നരേന്ദ്രമോദിയായിരുന്നു ഇന്ത‍്യയുടെ പ്രധാനമന്ത്രിയെങ്കിൽ രാജ‍്യത്തിന് ഒന്നും സംഭവിക്കില്ലായിരുന്നുവെന്ന് ഉത്തർപ്രദേശ് മുഖ‍്യമന്ത്രി യോഗി ആദിത‍്യനാഥ്.
വിഭജനത്തിന് കോൺഗ്രസിനെ കുറ്റപ്പെടുത്തിയ മുഖ‍്യമന്ത്രി സർദാർ വല്ലഭായ് പട്ടേലിനെ പോലുള്ളവർ ഉണ്ടായിരുന്നുവെങ്കിൽ ഇന്ത‍്യയെ തകർക്കാൻ ആർക്കും കഴിയില്ലായിരുന്നുവെന്ന് കൂട്ടിച്ചേർത്തു. 1947ലെ വിഭജനത്തിന്‍റെ ഭീകരതെ അനുസ്മരിച്ചുകൊണ്ട് ലഖ്നൗവിൽ നടന്ന ഒരു പൊതുച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഭജനത്തിനും തുടർന്നുണ്ടായ കൂട്ടക്കൊലയ്ക്കും ഉത്തരവാദി കോൺഗ്രസാണെന്നും യോഗി ആരോപിച്ചു. കോൺഗ്രസ് അംഗങ്ങളുടെ ഭീരുത്വത്തിന് രാജ‍്യം വലിയ വില നൽകേണ്ടി വന്നുവെന്നും യോഗി അഭിപ്രായപ്പെട്ടു. പാക്കിസ്ഥാൻ ആവശ‍്യപ്പെടാതെ തന്നെ 1947ൽ അവർക്ക് ഭൂമിയുടെ ഒരു വിഹിതം ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുക്കൾ ഭൂരിപക്ഷമായ സിന്ധ് പാക്കിസ്ഥാന് കൈമാറി. പഞ്ചാബികൾക്ക് ആധിപത‍്യമുള്ള പഞ്ചാബും അവർക്ക് കൈമാറി. ബംഗാൾ ബംഗാളി ആധിപത‍്യമുള്ളതായിരുന്നു. എല്ലാ ഹിന്ദു ഗ്രാമങ്ങളും ബലമായി ബംഗ്ലാദേശിന് നൽകി. അധികാരത്തിനു വേണ്ടി കോൺഗ്രസാണ് ഈ ഹീനമായ പ്രവൃത്തി ചെയ്തത്. രാജ‍്യം അവരിൽ അർപ്പിച്ച വിശ്വാസത്തിന് വഞ്ചനയിലൂടെ പകരം വീട്ടി. യോഗി പറഞ്ഞു.
ബംഗ്ലാദേശിൽ ഹിന്ദുക്കൾ ആക്രമിക്കപ്പെട്ടപ്പോൾ കോൺഗ്രസ് മൗനത്തിലായിരുന്നുവെന്നും ബംഗ്ലാദേശിലെ വിഷയങ്ങളോട് പ്രതികരിച്ചാൽ അവരുടെ വോട്ട് ബാങ്ക് അവരിൽ നിന്നും അകലുമോയെന്ന് അവർ ഭയപ്പെട്ടുവെന്നും ദളിത് ഹിന്ദുക്കളുടെ കൊലപാതകത്തിന് അവർക്ക് ഒരു പ്രാധാന‍്യവുമില്ലെന്നും വോട്ട് ബാങ്കാണ് പ്രാധാന‍്യമെന്നും യോഗി പറഞ്ഞു. കോൺഗ്രസ് അധികാരത്തിനാണ് മുൻഗണന നൽകുന്നതെന്നും രാജ‍്യത്തെ സ്വകാര‍്യ സ്വത്തായും കുടംബപാരമ്പര‍്യമായുമാണ് കണക്കാക്കുന്നതെന്നും യോഗി പറഞ്ഞു.