ഡൊറാഡൂൺ: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ സര്‍ക്കാര്‍ ഭൂമിയില്‍ നിര്‍മിച്ച മസ്‌ജിദും മദ്രസയും പൊളിച്ചുനീക്കിയതിനെത്തുടർന്നുണ്ടായ സംഘർഷത്തിൽ അഞ്ചു പേരെ അറസ്റ്റ് ചെയ്തു. പത്തൊൻപതു പേരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
സംഭവത്തിൽ ഇരുന്നൂറോളം പേർക്ക് പരുക്കേറ്റിരുന്നു. ഇതിൽ മൂന്നു പേരുടെ നില ഗുരുതരമാണ്. സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ പ്രഖ്യാപിച്ച നിരോധനാജ്ഞ ഭാഗികമായി പിൻവലിച്ചു. പരാമവധി സിസിടിവി ദൃശങ്ങൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിനു ലഭിച്ചിരിക്കുന്ന നിർദേശം. സ്കൂളുകളും കോളെജുകളും അടച്ചിട്ടിരിക്കുകയായിരുന്നെങ്കിലും കടകൾ തുറന്നു. കലാപകാരികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പറഞ്ഞു.