
അമ്മയുടെ ഒത്താശയോടെ 13 കാരിക്ക് കൂട്ടബലാത്സംഗം; മുന്‍ ബിജെപി നേതാവും കാമുകനും അറസ്റ്റില്‍
ഹരിദ്വാർ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായ കേസിൽ ഒത്താശ ചെയ്ത അമ്മയും കാമുകനും അറസ്റ്റിൽ. ഹരിദ്വാറിലെ മുന്‍ ബിജെപി നേതാവായ യുവതിയും കാമുകനായ സുമിത് പത്വാളി (33) എന്നയാളുമാണ് 13 വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായത്. പീഡിപ്പിച്ച മറ്റു ചിലര്‍ക്കെതിരേയും കുട്ടി മൊഴി നല്‍കിയിട്ടുണ്ടെന്നും, ഇവര്‍ക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഇവർ ഭർത്താവുമായി പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങിയത്. മകള്‍ അച്ഛനൊപ്പം താമസിച്ചുവരികയായിരുന്നു. ഇതിനിടെയാണ് പെണ്‍കുട്ടി അച്ഛനോട് പീഡനവിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഇവര്‍ ചൊവ്വാഴ്ച (June 03) പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
അമ്മയുടെ ഒത്താശയോടെയാണ് പീഡനം നടന്നതെന്നാണ് പൊലീസ് പറയുന്നത്. ലൈംഗികമായി പീഡിപ്പിക്കാന്‍ പ്രതികള്‍ക്ക് അനുവാദം നല്‍കിയത് അമ്മയാണെന്ന് പെണ്‍കുട്ടിയും മൊഴി നല്‍കിയിരുന്നു.
പുരുഷന്മാർക്ക് ബലാത്സംഗം ചെയ്യാനായി യുവതി മകളെ മദ്യം കഴിക്കാൻ നിർബന്ധിച്ചിരുന്നു. ജനുവരിയിലാണ് ആദ്യത്തെ കൂട്ടബലാത്സംഗ സംഭവം നടക്കുന്നത്. അമ്മയുണ്ടായിരുന്നപ്പോൾ പെൺകുട്ടിയെ കാറിനുള്ളിൽ വച്ച് ഒരാൾ ആക്രമിക്കുകയായിരുന്നു. മാർച്ച് വരെ ഇത്തരത്തിൽ പീഡനം തുടർന്നു.
വിവരം പുറത്തറിഞ്ഞാൽ അച്ഛനെ കൊല്ലുമെന്നാണ് പ്രതികൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നത്. ഇതിനിടെ, പ്രതികളായ മൂവരും ആഗ്രയിലേക്കും വൃന്ദാവനിലേക്കുമടക്കം പെൺകുട്ടിയുമായി യാത്രചെയ്ത് പെൺകുട്ടിയെ ഏകദേശം 8 തവണയോളം കൂട്ടബലാത്സംഗം ഇരയാക്കിയാതായും പൊലീസ് വിശദീകരിക്കുന്നു.
പെൺകുട്ടിയുടെ വൈദ്യപരിശോധനയിൽ പീഡനം നടന്നതായി സ്ഥിരീകരിച്ചു. പിന്നാലെ അമ്മയെയും കാമുകനെയും കസ്റ്റഡിയിലെടുക്കുകയും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. മൂന്നാമത്തെ പ്രതിക്കായി അന്വേഷണം നടത്തുകയാണെന്നു ഹരിദ്വാർ എസ്എസ്പി പ്രമേന്ദ്ര ദോബൽ.
ഇതിനിടെ, പ്രതിയായ യുവതിക്ക് നിലവില്‍ പാര്‍ട്ടിയുമായി യാതൊരുവിധ ബന്ധവുമില്ലെന്ന് ബിജെപി പറയുന്നു. കഴിഞ്ഞ ഓഗസ്റ്റ് മുതൽ യുവതിയെ പാര്‍ട്ടി പദവികളില്‍നിന്ന് നീക്കം ചെയ്തതാണെന്നും നിലവില്‍ പാര്‍ട്ടിയിൽ സ്ഥാനങ്ങളൊന്നും വഹിക്കുന്നില്ലെന്നും ബിജെപി ഹരിദ്വാര്‍ ജില്ലാ പ്രസിഡന്‍റ് അശുതോഷ് ശര്‍മ അറിയിച്ചു.