
ചണ്ഡീഗഡ്: ഹരിയാനയില്‍ വ്യാജമദ്യ ദുരന്തത്തില്‍ മരണസംഖ്യ 19 ആയി ഉയർന്നു. തുടക്കത്തില്‍ യമുനാനഗറില്‍ നിന്നാണ് വ്യാജമദ്യം കഴിച്ച് മരിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എന്നാലിപ്പോൾ യമുനാനഗറില്‍ മാത്രം 12 പേരാണ് മരിച്ചതെന്നാണ് വിവരം. യമുനാനഗറിലെ മണ്ടേബാരി, പഞ്ചേതോ കാ മജ്‌ര, ഫൂസ്‌ഗഡ്, സരൺ ഗ്രാമത്തിലും അംബാല ജില്ലയിലുമാണ് മരണങ്ങൾ സംഭവിച്ചത്.
വ്യാജ മദ്യം തയ്യാറാക്കാന്‍ ഉപയോഗിച്ച 14 ഡ്രമ്മുകള്‍ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. ഉപേക്ഷിക്കപ്പെട്ട പഴയ ഫാക്ടറിയിലാണ് പ്രതികള്‍ വ്യാജ മദ്യം തയ്യാറാക്കിയിരുന്നത്. ഇത്തരത്തില്‍ 200 ബോക്‌സുകള്‍ ഇവര്‍ തയ്യാറാക്കിയതായും പൊലീസ് പറയുന്നു. കൂടുതൽ പേരെ അറസ്റ്റ് ചെയ്യാൻ റെയ്ഡ് നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന് പിന്നാലെ യമുനാ നഗര്‍ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ്, ജനനായക ജനതാ പാർട്ടി നേതാക്കളുടെ മക്കളടക്കം ഏഴുപേരെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ രാത്രി മദ്യം കഴിച്ചവരാണ് മരിച്ചത്.
വിഷ മദ്യദുരന്തത്തെ തുടർന്ന് മനോഹർലാൽ ഖട്ടർ സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. സമാന സംഭവങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് മദ്യദുരന്തം തടയുന്നതിൽ ഹരിയാന സർക്കാർ പരാജയപ്പെട്ടെന്ന് പാർട്ടികൾ ആരോപിച്ചു.