ചണ്ഡിഗഢ്: രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ ഹരിയാനയിൽ ബിജെപി സർക്കാരിനെ പിരിച്ചുവിടാൻ ഗവർണർക്കു മേൽ സമ്മർദ്ദം ശക്തമാക്കി കോൺഗ്രസ്. ഇത് സംബന്ധിച്ച് ഒരു സ്വതന്ത്ര എംഎൽഎ കൂടി ഗവർണർക്ക് കത്തു നൽകി. ഗവർണറുടെ നിലപാടാണ് ഇനി അറിയേണ്ടത്. നായബ് സൈനി സർക്കാറിന് പിന്തുണ പിൻവലിച്ച 3 സ്വതന്ത്ര എംഎൽഎമാരെ കൂടാതെയാണ് ഒരു എംഎൽഎ കൂടി സർക്കാറിനെതിരെ തിരിഞ്ഞിരിക്കുന്നത്. മേഹം എംഎൽഎയായ ബൽരാജ് കുണ്ടുവാണ് ബിജെപിക്കെതിരേ തിരിഞ്ഞ എംഎൽഎ. ജെജെപിയും കോൺഗ്രസും കഴിഞ്ഞ ദിവസം ഗവർണർക്ക് കത്ത് നൽകിയിരുന്നു.
കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച ജെജെപി അധ്യക്ഷൻ ദുഷ്യന്ത് ചൗട്ടാല ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ടൊഹാന എംഎൽഎ ദേവേന്ദ്ര സിംഗ് ബബ്ലി പരസ്യമായി മുന്നറിയിപ്പ് നൽകിയിരുന്നു. ജെജെപി ആരുടെയും കുടുംബ പാർട്ടി അല്ലെന്നും ബബ്ലി പറഞ്ഞു. ബബ്ലിയടക്കം മൂന്ന് പേർക്ക് ജെ ജെ പി കാരണം കാണിക്കൽ നോട്ടീസ് നല്കിയിരുന്നു.
ഗവർണറുടെ ഭാഗത്തു നിന്നും അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കാനും കോൺഗ്രസ് ആലോചിക്കുന്നുണ്ട്. ഈ വർഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസ് സർക്കാർ രൂപീകരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ഇന്നലെ ഗവർണറെ കണ്ട കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കിയിരുന്നു.