ഹത്രാസ് ദുരന്തം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ജുഡീഷ്യൽ അന്വേഷണ സമിതിയിൽ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തും
hathras stampede tragedy cm orders judicial inquiry
ഹത്രാസ് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
Updated on

ഹത്രാസ്: സത്സംഗത്തിനിടെ തിരക്കിൽപ്പെട്ട് 121 പേർ മരിച്ച സംഭവത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. റിട്ട. ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലാകും അന്വേഷണം. ആഗ്ര എഡിജിപി അനുപം കുലശ്രേഷ്ഠയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിനും യുപി സർക്കാർ രൂപംകൊടുത്തു.

സംഭവം വിശദമായി അന്വേഷിക്കുമെന്നും ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ പ്രാർഥനാച്ചടങ്ങുകൾക്ക് മാനദണ്ഡം ഏർപ്പെടുത്തുമെന്നു യോഗി ആദിത്യനാഥ്. ദുരന്തത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ച ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

സംഘാടകരുടെ ഭാഗത്തു നിന്ന് വലിയ വീഴ്ചയുണ്ടായെന്നും യോഗി പറഞ്ഞു. വൊളന്‍റിയർമാർ പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതിനു പകരം സംഭവസ്ഥലത്തു നിന്ന് ഓടിപ്പോകുകയാണ് ചെയ്തത്.

ജുഡീഷ്യൽ അന്വേഷണ സമിതിയിൽ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തും. സംഭവിച്ചത് അപകടമല്ലെങ്കിൽ ഗൂഢാലോചനയുണ്ടാകുമല്ലോ. അതും അന്വേഷിക്കും. മരണമടഞ്ഞവരിൽ ആറു പേർ ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്.

സത്സംഗം നടത്തിയ ആൾദൈവം സകാർ വിശ്വഹരി ഭോലെ ബാബയുടെ പേര് എഫ്ഐആറിൽ ഉൾപ്പെടുത്താത്തതിനെക്കുറിച്ചും യോഗി വിശദീകരിച്ചു. പരിപാടി നടത്താൻ അനുമതി തേടിയവരുടെ പേരിലാണ് ഇപ്പോൾ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. തുടരന്വേഷണത്തിൽ മറ്റാരെങ്കിലും ഉത്തരവാദികളെങ്കിൽ കേസെടുക്കും. 80,000 പേരെ ഉൾക്കൊള്ളാനാകുന്ന പന്തലിൽ രണ്ടര ലക്ഷത്തിലേറെ പേരുണ്ടായിരുന്നെന്ന് പൊലീസിന്‍റെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. സംഘാടകർ ഗതാഗത സംവിധാനങ്ങളോട് സഹകരിച്ചില്ലെന്നും പൊലീസ്.

logo
Metro Vaartha
www.metrovaartha.com