

ചെന്നൈ: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ചുഴലിക്കാറ്റായി ശക്തിപ്രാപിച്ച സാഹചര്യത്തിൽ വടക്കൻ തീരദേശങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും 204.4 മില്ലീമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.
വടക്കൻ തീരദേശ തമിഴ്നാട്ടിലും പുതുച്ചേരിയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നൽകുന്നു. മാത്രമല്ല ആന്ധ്രാപ്രദേശിലെ തീരദേശ മേഖലയിലും ഇന്നും നാളെയും മറ്റന്നാളും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തമിഴ്നാട്ടിലെ ചെന്നൈക്ക് സമീപത്തായി നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയിലാകും നാളെയോടെ മിഷോങ് ചുഴലിക്കാറ്റ് കരതൊടാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. ഈ സാഹചര്യത്തിൽ ചുഴലിക്കാറ്റിനെ നേരിടുന്നതിനുള്ള മുൻ ഒരുക്കങ്ങൾ സജ്ജമാണ്. നിശ്ചിത ജില്ലകളെ ചുഴലിക്കാറ്റ് സാരമായി ബാധിച്ചേക്കുമെന്ന റിപ്പോർട്ട് മുൻനിർത്തി ചെന്നൈ അടക്കം 4 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തമിഴ്നാട് സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നു. പുതുച്ചേരിയിലും ജാഗ്രത നിർദേശമുണ്ട്. തിങ്കളാഴ്ച പുതുച്ചേരി, കാരക്കൽ, യാനം മേഖലകളിലെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മേഖലകളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.