

എസ്പി നേതാവിന് ദാരുണാന്ത്യം
ലഖ്നൗ: ഉത്തർപ്രദേശിലെ പ്രതാപ്ഗഢിൽ പെട്രോൾ പമ്പിൽ സ്ഥാപിക്കുകയായിരുന്ന ഹൈമാസ്റ്റ് ലൈറ്റ് പോസ്റ്റ് കാറിന് മുകളിലേക്ക് വീണ് സമാജ് വാദി പാർട്ടി നേതാവ് മരിച്ചു. തിരക്കേറിയ മാർക്കറ്റിൽ നടന്ന സംഭവം സിസിടിവിയിൽ വ്യക്തമാണ്. 48 കാരനായ ലാൽ ബഹദൂർ യാദവാണ് മരിച്ചത്.
ഇയാളുടെ വീടിന് 500 മീറ്റർ അകലെ വെച്ചാണ് ദാരുണ അന്ത്യം സംഭവിച്ചത്. ബാബുഗഞ്ചിൽ നിന്ന് പ്രതാപ്ഗഡ് നഗരത്തിലേക്ക് തന്‍റെ കാറിൽ യാത്ര ചെയ്യുകയായിരുന്നു എസ്പി നേതാവ്. ഭാരത് പെട്രോളിയത്തിന്‍റെ ഏകദേശം 65 അടി ഉയരമുള്ള ഹൈമാസ്റ്റ് ലൈറ്റ് പോസ്റ്റ് ക്രെയിനിന്‍റെ സഹായത്തോടെ സ്ഥാപിക്കുകയായിരുന്നു.
പോസ്റ്റിന് 40 ക്വിന്‍റൽ ഭാരമുണ്ടായിരുന്നതായി അധികൃതർ വ്യക്തമാക്കി. സ്ഥാപിക്കുന്നതിനിടെ ക്രെയിനിന്‍റെ സ്ട്രാപ്പ് പൊട്ടി പോസ്റ്റ് താഴെക്ക് വീഴുകയായിരുന്നു. ഇതേസമയം യാദവ് സഞ്ചരിച്ച വാഹനം ഇവിടേക്ക് എത്തിയത്. അപകടം ഉണ്ടായ ഉടൻ തന്നെ നാട്ടുകാർ നേതാവ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ സുരക്ഷാക്രമീകരണങ്ങളിൽ അനാസ്ഥയുണ്ടായട്ടുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു