
ന്യൂഡൽഹി: കളമശേരിയിലുണ്ടായ സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ മുംബൈയിലും ഡൽഹിയിലും സുരക്ഷ കടുപ്പിച്ചു. ആളുകൾ അധികമുള്ള സ്ഥലങ്ങളിൽ പ്രത്യേക ജാഗ്രതാ നിർദേശങ്ങളാണ് ഡൽഹി പോലീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ ഉത്സവ സീസണുകളും വരാനിരിക്കുന്ന ക്രിക്കറ്റ് മത്സരങ്ങളും കണക്കിലെടുത്ത് മുംബൈ പൊലീസ് കനത്ത ജാഗ്രതയും സുരക്ഷയും പുറപ്പെടുവിച്ചിട്ടുണ്ട്. നിലവിൽ ഇസ്രായേൽ-ഹമാസ് യുദ്ധം നടക്കുന്നതിനാൽ മുംബൈയിലെ ജൂത കേന്ദ്രമായ ചബാദ് ഹൗസിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
കളമശേരി സാമ്രാ കൺവെഷൻ സെന്‍ററിൽ ഇന്ന് രാവിലെ 10 മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും 36 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇതിനു പിന്നാലെ സ്ഫോടനം ബോംബാക്രമണമെന്ന് സ്ഥിരീകരിച്ചിരുന്നു. വേദി തെരഞ്ഞെടുത്തതിൽ പ്രത്യേക ലക്ഷ്യമുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പ്രഹരശേഷി കുറവുള്ള ഐഇഡി സ്ഫോടക വസ്തുക്കാളാണ് ഇതിന് ഉപയോഗിച്ചിരിക്കുന്നതെന്നാണ് പ്രഥമിക നിഗമനം. ടിഫിൻ ബോക്സിനുള്ളിലാണു സ്ഫോടകവസ്തു വച്ചതെന്നു പൊലീസ് കണ്ടെത്തി.