
ഹിമാചൽ പ്രദേശിൽ മണ്ണിടിച്ചിൽ; 3 പേർ മരിച്ചു
ഷിംല: ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിൽ മണ്ണിടിച്ചിലുണ്ടായതിനെത്തുടർന്ന് മൂന്നു പേർ മരിച്ചു. രണ്ടു പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. സംഭവ സ്ഥലത്ത് ഉദ‍്യോഗസ്ഥരെ വിന‍്യസിപ്പിച്ചു. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
അതേസമയം കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ ഹിമാചൽ പ്രദേശിലെ നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടാവുകയും ഇതേത്തുടർന്ന് കനത്ത നാശനഷ്ടമുണ്ടാവുകയും ചെയ്തു.
മാണ്ഡി ജില്ലയിലാണ് കൂടുതൽ ബാധിച്ചത്. ധരംപൂർ ബസ് സ്റ്റാൻഡ് വെള്ളപ്പൊക്കത്തെത്തുടർന്ന് മുങ്ങി. സംസ്ഥാന സർക്കാരിന്‍റെ ബസുകളും സ്വകാര‍്യ വാഹനങ്ങളും ഉൾപ്പെടെ ഒലിച്ചു പോയതായാണ് വിവരം. നിരവധി വീടുകളിലും കടകളിലും വെള്ളം കയറിയിരുന്നു.