
എം.കെ. സ്റ്റാലിൻ
ചെന്നൈ: തമിഴ്‌നാട്ടില്‍ ഹിന്ദി ഭാഷാ അടിച്ചേല്‍പ്പിക്കുന്നത് തടയാൻ നിയമ നിർമാണത്തിനുള്ള നീക്കത്തിൽ നിന്ന് അവസാന നിമിഷം പിന്തിരിഞ്ഞ് ഡിഎംകെ സർക്കാർ. ഹിന്ദി ഹോര്‍ഡിങ്ങുകള്‍, ഹിന്ദി സിനിമകള്‍, പാട്ടുകള്‍ എന്നിവ ഉൾപ്പെടെ നിരോധിക്കുന്ന ബിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിയമസഭയിൽ അവതരിപ്പിക്കാൻ തീരുമാനിച്ചശേഷമാണു പിന്മാറ്റം. ഇതു ഭരണഘടനാ വിരുദ്ധമാകുമെന്നു വിവിധ കേന്ദ്രങ്ങളിൽ നിന്നു മുന്നറിയിപ്പു ലഭിച്ചിരുന്നു. ഭരണഘടനാ സംരക്ഷണം ഉന്നയിക്കുന്ന പാർട്ടി നിലപാടിന് ഇതു ദോഷം ചെയ്യുമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. ഇതോടെ, തത്കാലം ബിൽ അവതരണം മാറ്റിവയ്ക്കുകയായിരുന്നു.
എല്ലാ ഭാഷകളും തുല്യമെന്നാണു ഡിഎംകെ നിലപാട്. ഏതെങ്കിലും ഭാഷയെ നിരോധിക്കുന്നത് പ്രഖ്യാപിത നിലപാടിനു വിരുദ്ധമെന്നും വിമർശനമുയർന്നിരുന്നു. അടുത്തിടെ തമിഴരുടെ മേല്‍ ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കരുതെന്നും, തങ്ങളുടെ ആത്മാഭിമാനത്തെ തൊട്ടുകളിക്കരുതെന്നും സ്റ്റാലിന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് ബില്‍ സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായത്.
സര്‍ക്കാര്‍ നീക്കത്തെ മണ്ടത്തരം എന്നാണ് തമിഴ്‌നാട് ബിജെപി വിശേഷിപ്പിച്ചത്. ഭാഷയെ രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കരുത് എന്നും ബിജെപി നേതാവ് വിനോജ് സെല്‍വം പ്രതികരിച്ചു.