
ന്യൂഡൽഹി: കൊവിഡ് വാക്സിനുകൾ രാജ്യത്തെ യുവാക്കളിലെ പെട്ടെന്നുള്ള മരണ സാധ്യത വർധിപ്പിക്കുന്നില്ലെന്ന് പഠനം. കൊവിഡ് വാക്സിൻ ഇത്തരത്തിലുള്ള അപകട സാധ്യതകളെ കുറയ്ക്കുകയാണ് ചെയ്തതെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (icmr) പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു.
18 നും 45 നും ഇടയിൽ പ്രായമുള്ളവർ പെട്ടെന്ന് മരിക്കുന്നെന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഐസിഎംആറിന്‍റെ പഠനം. രാജ്യത്തെ ആശുപത്രികളെ കേന്ദ്രീകരിച്ച് 2021 ഒക്‌ടോബർ - 2023 മാർച്ച് വരെയാണ് പഠനം നടത്തിയത്.
യുവാക്കൾക്കിടയിൽ പെട്ടെന്നുള്ള മരണത്തിന് കൊവിഡ് വാക്സിൻ ഒരു കാരണമല്ല, മറിച്ച് കൊവിഡ് രോഗം ഗുരുതരമായി ബാധിച്ചതും മദ്യപാനം അടക്കമുള്ള ജീവിത ശൈലികളുമാണ് മരണത്തിലേക്ക് നയിക്കുന്നതെന്നാണ് കണ്ടെത്തൽ.
കൊവിഡ് ബാധയ്ക്ക് പിന്നാലെയുള്ള ആരോഗ്യാവസ്ഥയെ വേണ്ട പോലെ കൈകാര്യം ചെയ്യാതെ കഠിനമായ വ്യായാമം ചെയ്യുന്നത് അപകടകരമാണെന്നും കൊവിഡ് ബാധിച്ച് ഒന്നു രണ്ട് വർഷക്കാലമെങ്കിലും കഠിനാധ്വാനത്തിലേർപ്പെടരുതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇത് ഹൃദയാഘാതം ഒഴിവാക്കാനുള്ള മുൻകരുതലാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.