ചെന്നൈ: സംഗീത സംവിധായകന്‍ ഇളയരാജയെ ക്ഷേത്രത്തില്‍ തടഞ്ഞതിനെച്ചൊല്ലി വിവാദം. ശ്രീവില്ലിപൂത്തൂര്‍ ആണ്ടാൾ ക്ഷേത്രത്തിലെ ശ്രീകോവിലിനു മുന്നിലെ അർധമണ്ഡപത്തിൽ പ്രവേശിക്കുന്നതില്‍ നിന്നാണ് ക്ഷേത്രം അധികൃതര്‍ തടഞ്ഞത്.
പെരിയ പെരുമാള്‍ ക്ഷേത്രം, നന്ദാവനം എന്നിവിടങ്ങളിൽ ദര്‍ശനം നടത്തിയ ശേഷമാണ് അദ്ദേഹം ആണ്ടാള്‍ ക്ഷേത്രത്തിലെത്തിയത്. ആചാര ലംഘനമാണെന്നാരോപിച്ച് ഇളയരാജയെ അർധമണ്ഡപത്തിൽ പ്രവേശിക്കുന്നത് തടയുകയായിരുന്നു.
തുടര്‍ന്ന് മണ്ഡപത്തിനു പുറത്തു നിന്ന് പ്രാര്‍ഥന നടത്തിയ ഇളയരാജയെ പുരോഹിതന്മാര്‍ മാല അണിയിച്ച് ആദരിക്കുകയും ചെയ്തു.
സംഭവത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാണ് നടക്കുന്നത്. പരമ്പരാഗത ആചാരങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് പ്രതികരണങ്ങൾ വരുന്നുണ്ട്. അര്‍ധമണ്ഡപത്തില്‍ പുരോഹിതര്‍ക്കു മാത്രമാണ് പ്രവേശനമെന്ന് ഒരു വിഭാഗം പറയുന്നത്. എന്നാൽ, ജാതി അധിക്ഷേപമാണു നടന്നതെന്ന മറുവാദവും ശക്തമാണ്.
അതേസമയം, ഇക്കാര്യത്തിൽ ഇളയരാജ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ഞായറാഴ്ച ക്ഷേത്രത്തിൽ പ്രാർഥനയ്ക്ക് എത്തിയ തിരുവണ്ണാമലൈ ജില്ലാ കലക്റ്റര്‍ക്കും പ്രവേശനം നിഷേധിച്ചിരുന്നു.