പതഞ്ജലി കേസ്: ഐഎംഎ പ്രസിഡന്‍റിന് രൂക്ഷ വിമർശനം

കേസ് ജൂലൈയിലേക്കു മാറ്റി.
IMA president severely criticized in Patanjali case
IMA president severely criticized in Patanjali case

ന്യൂഡൽഹി: പതഞ്ജലി ആയുർവേദ് ലിമിറ്റഡുമായി ബന്ധപ്പെട്ട കേസിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്‍റ് ആർ.വി. അശോകനെ അതിരൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ അശോകൻ നടത്തിയ പരാമർശങ്ങൾ കോടതിയെ അപകീർത്തിപ്പെടുത്തുന്നതാണെന്നു വ്യക്തമാക്കിയ പരമോന്നത കോടതി ഐഎംഎ അധ്യക്ഷന്‍റെ നിരുപാധിക മാപ്പപേക്ഷ തള്ളി. കേസ് ജൂലൈയിലേക്കു മാറ്റി.

അശോകന്‍റെ പരാമർശങ്ങളിൽ കഴിഞ്ഞ ഏഴിനു സുപ്രീം കോടതി അതൃപ്തി അറിയിച്ചിരുന്നു. പതഞ്ജലി കേസിൽ സുപ്രീം കോടതി ഐഎംഎയെയും ഡോക്റ്റർമാരുടെ സ്വകാര്യ പ്രാക്റ്റിസിനെയും വിമർശിച്ചത് ദൗർഭാഗ്യകരമാണെന്ന അശോകന്‍റെ പരാമർശമാണ് ജസ്റ്റിസുമാരായ ഹിമ കോഹ്‌ലി, അഹ്സാനുദ്ദീൻ അമാനുള്ള എന്നിവരുൾപ്പെട്ട ബെഞ്ചിന്‍റെ രോഷത്തിനു കാരണമായത്.

സപ്രമഞ്ചത്തിലിരുന്ന് വെറുതേ കോടതിയെ അധിക്ഷേപിക്കരുതെന്നും മാപ്പപേക്ഷിക്കുന്ന സത്യവാങ്മൂലം സ്വീകരിക്കാനാവില്ലെന്നും കോടതിയിൽ നേരിട്ടു ഹാജരായ അശോകനോട് രണ്ടംഗ ബെഞ്ച് വ്യക്തമാക്കി. കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു വിഷയത്തിലാണ് നിങ്ങൾ പരാമർശം നടത്തിയത്. പ്രൊഫഷനൽ ജീവിതത്തിൽ 45 വർഷത്തെ പരിചയവും ഐഎംഎ പോലൊരു സംഘടനയുടെ അധ്യക്ഷനായുള്ള അനുഭവങ്ങളുമുള്ള ഒരാൾ അഭിമുഖങ്ങൾ നൽകുമ്പോൾ കൂടുതൽ പക്വത പുലർത്തണം.

അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി ആദ്യം ശബ്ദമുയർത്തുന്നത് കോടതിയാണ്. എന്നാൽ, ചില ഘട്ടങ്ങളിൽ സ്വയം നിയന്ത്രണം പുലർത്തേണ്ടതുമുണ്ട്. അതു നിങ്ങളുടെ അഭിമുഖത്തിൽ കാണുന്നില്ല. എതിർകക്ഷിയുടെ (ബാബാ രാംദേവിന്‍റെ) മാപ്പപേക്ഷ ഹൃദയത്തിൽ നിന്നുള്ളതല്ലെന്നു വിലയിരുത്തി മൂന്നിലേറെ തവണ ഞങ്ങൾ അവരോട് വിശദീകരണം തേടി. നിങ്ങളുടെ സത്യവാങ്മൂലത്തോടും ഇതുതന്നെയാണ് പറയാനുള്ളത്.

മൂന്നര ലക്ഷം ഡോക്റ്റർമാരെ പ്രതിനിധാനം ചെയ്യുന്ന സംഘടനയെയാണ് നയിക്കുന്നതെന്ന് ഓർമിക്കണമെന്നും അശോകനോട് സുപ്രീം കോടതി പറഞ്ഞു.

അതേസമയം, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയതുമായി ബന്ധപ്പെട്ട് പതഞ്ജലി ആയുര്‍വേദയ്ക്കെതിരായ കേസ് വിധിപറയാന്‍ മാറ്റി. ബാബാ രാംദേവും പതഞ്ജലിയുടെ എം.ഡി. ആചാര്യ ബാലകൃഷ്ണയും കോടതിയിൽ നേരിട്ട് ഹാജരാകേണ്ടതില്ലെന്നും കോടതി അറിയിച്ചു.

യോഗാചാര്യൻ കൂടിയായ ബാബാ രാംദേവ് തന്‍റെ സ്വാധീനം ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തണമെന്ന് കോടതി ചൂണ്ടിക്കാട്ടി. യോഗയ്ക്കുവേണ്ടി അദ്ദേഹം ചെയ്ത കാര്യങ്ങൾ നല്ലതാണ്. അതേസമയം, പതഞ്ജലി ആയുര്‍വേദയുമായി ബന്ധപ്പെട്ടത് മറ്റൊരു വിഷയമാണെന്നും കോടതി വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.