തിരുവനന്തപുരം: അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തീവ്ര ന്യൂനമർദമായി ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് 'തേജ്' ചുഴലിക്കാറ്റായി മാറുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഞായറാഴ്ചയോടെ തീവ്ര ചുഴലിക്കാറ്റായി വീണ്ടും ശക്തി പ്രാപിക്കുന്ന തേജ് ചൊവ്വാഴ്ചയോടെ ഒമാൻ യെമൻ തീരത്തേക്കു നീങ്ങാനാണു സാധ്യത. ഇന്ത്യൻ തീരത്തെ ചുഴലിക്കാറ്റ് കാര്യമായി ബാധിക്കില്ലെങ്കിലും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ തെക്കൻ-മധ്യകേരളത്തിൽ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്.
ഈ വർഷത്തെ മൂന്നാമത്തെയും അറബിക്കടലിൽ രണ്ടാമത്തെയും ചുഴലിക്കാറ്റാണ് ഇന്ത്യ പേര് നിർദേശിച്ച തേജ്. അതേസമയം, ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യുനമർദം തിങ്കളാഴ്ചയോടെ തീവ്ര ന്യുന മർദ്ദമായി മാറാനും സാധ്യതയുണ്ട്. കേരളത്തിൽ തുലാവർഷത്തിന്‍റെ ഭാഗമായി വരും ദിവസങ്ങളിൽ അങ്ങിങ്ങായി മഴ സാധ്യതയുണ്ട്.
തെക്കൻ കേരളത്തിലാണ് കൂടുതൽ മഴ സാധ്യത. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടെയുള്ള മഴ പെട്ടെന്നായിരിക്കുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. കേരളത്തിൽ ഇന്ന് എവിടെയും പ്രത്യേക മഴ മുന്നറിയിപ്പുകളില്ല. കേരള തീരത്തു മത്സ്യബന്ധനത്തിനു തടസവുമില്ല.