

പ്രതി കല്യാൺ ബെയ്ൻസ്ലാ, അപകടത്തിന്‍റെ ദൃശ്യം
ന്യൂഡൽഹി: ഹരിയാനയിലെ ഗുരുഗ്രാമിൽ ബൈക്ക് റൈഡറായ യുവതിയെ കാറിടിച്ച് വീഴ്ത്തിയ സംഭവത്തിൽ പ്രതിയായ ഡ്രൈവറെ അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ രാജ്ഗഢിൽ നിന്ന് ചൊവ്വാഴ്ചയാണ് പ്രതിയെ പിടികൂടിയത്.
കല്യാൺ ബെയ്ൻസ്ലാ ആണ് അറസ്റ്റിലായത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഇയാൾക്കായി പൊലീസ് വ്യാപക തെരച്ചിൽ നടത്തിവരികയായിരുന്നു. ഒടുവിൽ 48 മണിക്കൂറിനുശേഷമാണ് പ്രതി പിടിയിലായത്. ഹരിയാനയിലെ പൽവലിൽ ജിം നടത്തുകയാണ് പ്രതി. 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വധശ്രമം അടക്കമുള്ള കുറ്റങ്ങൾ പ്രതിക്കെതിരേ ചുമത്തിയിട്ടുണ്ട്. പ്രതിയെ പിടികൂടിയ വിവരം ഗുരുഗ്രാം പൊലീസ് കമ്മിഷണർ സിബാഷ് കബിരാജ് സ്ഥിരീകരിച്ചു.
ഞായറാഴ്ച ഗുരുഗ്രാമിലെ ഗോൾഫ് കോഴ്സ് റോഡിൽ വച്ചാണ് സ്പോർട്സ് ബൈക്കോടിച്ചിരുന്ന സിയ എന്ന യുവതിയെ ഇയാൾ കാറിടിച്ച് വീഴ്ത്തിയത്. ബൈക്കിന്‍റെ സമീപത്ത് നിന്ന് മാറിപ്പോകാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് പ്രകോപിതനായ പ്രതി കാറുമായി പിന്നാലെ എത്തി ഇടിച്ചുവീഴ്ത്തുകയായിരുന്നു. യുവതിയുടെ ബൈക്കിൽ ഘടിപ്പിച്ചിരുന്ന ക്യാമറയിൽ പതിഞ്ഞ സംഭവത്തിന്‍റെ പൂർണദൃശ്യങ്ങൾ പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് കേസെടുത്തത്.