
ന്യൂഡൽഹി: അനിശ്ചിതകാലത്തേക്ക് രാജ്യസഭയിൽ നിന്ന് സസ്പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ എഎപി എം പി രാജ്യസഭാ ചെയർപേഴ്സൺ ജഗ്ദീപ് ധൻകറിനോട് നിരുപാധികം മാപ്പ് പറയണമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ്മാരായ ജെ.ബി. പർദിയാവാല, മനോജ് മിശ്ര എന്നിവരങ്ങുന്ന ബെഞ്ചിന്‍റേതാണ് നിർദേശം. ദീപാവലി അവധിക്കു ശേഷം വിഷയം വീണ്ടും പരിഗണിക്കും.
ഡൽഹി സർക്കാർ മുതിർന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതും നിയമിക്കുന്നതും സംബന്ധിച്ച ഓർഡിനൻസിനു പകരമായുള്ള ബിൽ പരിശോധിക്കാൻ സെലക്റ്റ് കമ്മിറ്റി ആവശ്യപ്പെട്ട പ്രമേയത്തിൽ തങ്ങളുടെ അനുവാദമില്ലാതെ പേര് ഉപയോഗിച്ചുവെന്ന മറ്റ് എംപിമാർ ആരോപിച്ചിരുന്നു.
ഇതേ തുടർന്ന് കഴിഞ്ഞ ഓഗസ്റ്റ് 11 മുതലാണ് അനിശ്ചിതകാലത്തേക്ക് ഛദ്ദയെ സസ്പെൻഡ് ചെയ്തത്. ഇതിനെതിര ഛദ്ദ കോടതിയെ സമീപിച്ചിരുന്നു.