
ഇന്ത്യയെയും ഭൂട്ടാനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ക്രോസ് ബോർഡർ പദ്ധതികൾക്ക് തുടക്കമിട്ട് റെയ്ൽവേ മന്ത്രാലയം
ന്യൂഡൽഹി: ഇന്ത്യയെയും ഭൂട്ടാനെയും തമ്മിൽ ബന്ധിപ്പിക്കുന്ന റെയ്ൽവേ പദ്ധതി ഉടൻ പ്രാബല്യത്തിൽ വരുമെന്ന് റെയിൽവേ മന്ത്രാലയം. അതിർത്തി കടന്നുള്ള രണ്ടു പ്രധാന പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
4,033 കോടി രൂപ ചെലവ് വരുന്ന പദ്ധതി ഭൂട്ടാന്‍റെ വ്യവസായിക നഗരങ്ങളായ ഗെലെഫു, സംത്സെ, അസമിലെ കൊക്രാജർ, ബനാർഹട് എന്നിവയെ ബന്ധിപ്പിക്കും. കൊക്രജർ-ഗെലെഫു ലൈൻ നാലു വർഷത്തിനുള്ളിലും ബനാർഹട്-സംത്സെ ലൈൻ മൂന്നു വർഷത്തിനുള്ളിലും പൂർത്തിയാക്കാനാണ് തീരുമാനം.
പൂർണമായും ഇന്ത്യയുടെ ധനസഹായത്തോടെ നടപ്പാക്കുന്ന ഈ ശൃംഖലകൾ ചരക്കുനീക്കം സുഗമമാക്കാനും വ്യാപാരം ശക്തിപ്പെടുത്താനും തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനെയും ലക്ഷ്യം വച്ചുള്ളതാണ്.
89 കിലോമീറ്റർ വരെ പൂർണമായും വൈദ്യുതീകരിച്ച പാതകൾ ചരക്കുനീക്കവും യാത്രാ സൗകര്യവും എളുപ്പമാക്കുമെന്ന് റെയ്ൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. 2024 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭൂട്ടാൻ സന്ദർശന വേളയിലാണ് റെയ്ൽവേ ലൈനുകൾക്കുള്ള കരാറിൽ ഒപ്പു വയ്ക്കുന്നത്.