കോൽക്കത്ത: പശ്ചിമ ബംഗാളിൽനിന്നുള്ള പാർലമെന്‍റ് സീറ്റുകളിലേക്ക് ഒറ്റയ്ക്ക് മത്സരിക്കാനുള്ള തൃണമൂൽ കോൺഗ്രസിന്‍റെ തീരുമാനത്തോടെ, സംസ്ഥാനത്ത് പ്രതിപക്ഷ ഐക്യമായ 'ഇന്ത്യ' മുന്നണി ഫലത്തിൽ തകർന്നു. ലോക്സഭയിലെ കോൺഗ്രസ് കക്ഷിനേതാവ് അധീർ രഞ്ജൻ ചൗധരിയുടെ ബഹറാംപുർ അടക്കമുള്ള മണ്ഡലങ്ങളിൽ തൃണമൂൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യൂസഫ് പഠാനാണ് ബഹറാംപുരിലെ തൃണമൂൽ സ്ഥാനാർഥി. 42 സീറ്റിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ത്യ മുന്നണിക്കൊപ്പം നിന്നാൽ പ്രധാനമന്ത്രി മോദി ഇഡിയെയും സിബിഐയെയും അയയ്ക്കുമെന്നു പേടിച്ചാണ് മമത സഖ്യം വിട്ടതെന്ന് അധീർ രഞ്ജൻ ചൗധരി ആരോപിച്ചു. തന്നോട് അലോഹ്യമൊന്നും തോന്നരുത് എന്ന സന്ദേശമാണ് ഏകപക്ഷീയമായ സ്ഥാനാർഥി പ്രഖ്യാപനത്തിലൂടെ പ്രധാനമന്ത്രിയുടെ ഓഫിസിനു മമത കൈമാറുന്നതെന്നും ചൗധരി.
യൂസഫ് പഠാനെ ആദരിക്കണമെന്നാണ് മമത ആഗ്രഹിച്ചിരുന്നതെങ്കിൽ അദ്ദേഹത്തെ രാജ്യസഭയിലേക്കു നാമനിർദേശം ചെയ്യാമായിരുന്നു എന്നും ചൗധരി അഭിപ്രായപ്പെട്ടു. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രമുഖരെ മുൻപും ബംഗാൾ നിയമസഭ രാജ്യസഭയിലേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.