
അനിതാ ആനന്ദുമായി ഫോൺ സംഭാഷണം നടത്തി എസ്.ജയശങ്കർ
ന്യൂഡൽഹി: ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ക്യാനഡയുടെ പുതിയ വിദേശകാര്യമന്ത്രി അനിത ആനന്ദുമായി ഫോൺ സംഭാഷണം നടത്തി. ജസ്റ്റിൻ ട്രൂഡോയുടെ ഭരണകാലത്ത് വഷളായ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. മാർക്ക് കാർണി കനേഡിയൻ പ്രധാനമന്ത്രിയായതിനു ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ആദ്യത്തെ രാഷ്ട്രീയ നീക്കമാണിത്.
ഇതുപ്രകാരം ഇന്ത്യയും ക്യാനഡയും ഹൈക്കമ്മീഷണർമാരെ പുനസ്ഥാപിച്ചേക്കും. എന്നാൽ ജി7 ഉച്ചകോടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്യാനഡ ക്ഷണിക്കുമോ എന്ന് വ്യക്തമല്ല.
സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിലും പൊതുവായ മുൻഗണനകൾ മുന്നോട്ടു കൊണ്ടു പോകുന്നതിലും കേന്ദ്രീകരിച്ചായിരുന്നു സംഭാഷണം. ഇന്ത്യ-ക്യാനഡ ബന്ധങ്ങളുടെ സാധ്യതകളെ കുറിച്ച് ചർച്ച ചെയ്തു എന്നും വിദേശകാര്യ മന്ത്രിയെ അഭിനന്ദിച്ചുവെന്നും ജയശങ്കർ എക്സിൽ പോസ്റ്റ് ചെയ്തു.
സംഭാഷണത്തെ അനിത ആനന്ദും സ്വാഗതം ചെയ്തു. ഇന്ത്യൻ വംശജയായ ഈ 58 വയസുകാരി നേരത്തെ കനേഡിയൻ പ്രതിരോധ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2023 സെപ്റ്റംബറിൽ ബ്രിട്ടീഷ് കൊളംബിയയിൽ ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജന്‍റുമാർക്ക് പങ്കുണ്ടെന്ന് ട്രൂഡോ ആരോപിച്ചതോടെയാണ് ഇന്ത്യയും ക്യാനഡയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ വിള്ളൽ വീണത്.
ഖാലിസ്ഥാൻ അനുകൂല ഘടകങ്ങൾക്ക് ക്യാനഡ സുരക്ഷിത താവളമാണെന്ന ഇന്ത്യയുടെ വാദം ക്യാനഡ തള്ളിയിരുന്നു. നിജ്ജാറിന്‍റെ കൊലപാതകത്തിൽ അന്നത്തെ ഹൈക്കമ്മീഷണർ സഞ്ജയ് വർമ ഉൾപ്പടെ നിരവധി ഇന്ത്യൻ നയതന്ത്രജ്ഞരെ ക്യാനഡ സംശയമുനയിൽ നിർത്തിയതോടെ ഇന്ത്യ നയതന്ത്രജ്ഞരെ പിൻവലിച്ചു. ന്യൂഡൽഹിയിൽ നിന്ന് കനേഡിയൻ നയതന്ത്രജ്ഞരെ പുറത്താക്കുകയും ചെയ്തു. 2023 അവസാനം വരെ ഉഭയകക്ഷി ബന്ധം തണുത്തുറഞ്ഞ നിലയിലായിരുന്നു.
എന്നാൽ സമീപ മാസങ്ങളിൽ ഇരു രാജ്യങ്ങളിലെയും സുരക്ഷാ ഉദ്യോഗസ്ഥർ ബന്ധം പുനരാരംഭിച്ചിരുന്നു. ന്യൂഡൽഹിയിലും ഒട്ടാവയിലും പുതിയ ഹൈക്കമ്മീഷണർമാരെ നിയമിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.