ന്യൂഡൽഹി: അരുണാചൽ പ്രദേശ് ചൈനയുടെ ഭാഗമാണെന്ന ചൈനീസ് വാദത്തെ അസംബന്ധമെന്ന് വിശേഷിപ്പിച്ച് ഇന്ത്യ. അരുണാചൽ ഇന്ത്യയുടെ ഭാഗമാണെന്നും ഇനിയും അതങ്ങനെ തന്നെ തുടരുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജെയ്സ് വാൾ വ്യക്തമാക്കി.
ഈ മാസം ഇത് രണ്ടാം തവണയാണ് അരുണാചൽ പ്രദേശിനുമേൽ ചൈന അവകാശവാദമുന്നയിക്കുന്നത്. ഇത്തവണ മോദിയുടെ അരുണാചൽ സന്ദർശനത്തിനു തൊട്ടുപിന്നാലെയാണു പ്രസ്താവനയുമായി ചൈന എത്തിയത്.
''അരുണാചൽ പ്രദേശിനു മേലുള്ള ചൈനയുടെ അവകാശ വാദം ശ്രദ്ധയിൽപെട്ടിടുണ്ട്. ഇത്തരത്തിൽ അടിസ്ഥാന രഹിതമായ കാര്യങ്ങൾ ഉന്നയിക്കുന്നതുകൊണ്ട് ചൈനയുടെ അവകാശവാദങ്ങൾക്ക് യാതൊരു സാധുതയും കൈവരിക്കാൻ പോവുന്നില്ല. വികസന പരിപാടികളുടെയും അടിസ്ഥാന വികസന പദ്ധതികളുടെയും പ്രയോജനം അരുണാചലിന് തുടർന്നും ലഭിക്കും''- രൺധീർ ജെയ്സ് വാൾ പറഞ്ഞു.
അരുണാചൽ പ്രദേശിനെ സൻഗ്നാൻ എന്നാണ് ചൈന നാമകരണം ചെയ്തിരിക്കുന്നത്. സൻഗ്‌നാന് പകരം ഇന്ത്യ അനധികൃതമായി ഉയർത്തിക്കൊണ്ടുവന്ന അരുണാചൽ പ്രദേശിനെ അംഗീകരിക്കാനാകില്ലെന്നും ബെയ്ജിങ് അതിനെ ശക്തമായി എതിർക്കുന്നുവെന്നും ചൈന പറയുന്നു.