

ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് വളർച്ച പ്രവചിച്ച് ഐഎംഎഫ്.
ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ (2025-26) ഇന്ത്യ 6.6% നിരക്കില്‍ വളരുമെന്ന് അന്താരാഷ്ട്ര നാണയ നിധി പുറത്തിറക്കിയ (ഐഎംഎഫ്) പുറത്തിറക്കിയ വേള്‍ഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് റിപ്പോര്‍ട്ട് പറഞ്ഞു. 2025-26 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ പ്രകടിപ്പിച്ച ശക്തമായ സാമ്പത്തിക പ്രകടനമാണ് 6.6% നിരക്കില്‍ വളരാന്‍ ഇന്ത്യയെ സഹായിക്കുകയെന്ന് റിപ്പോര്‍ട്ട് പറയുന്നു. 4.8 വളര്‍ച്ചാ നിരക്ക് പ്രതീക്ഷിക്കുന്ന ചൈനയെ ഇന്ത്യ മറികടക്കും.
ഐഎംഎഫിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയുടെ വളര്‍ച്ചയെ പിന്തുണയ്ക്കുന്നത് ശക്തമായ ഉപഭോഗവും, വികസിച്ചു കൊണ്ടിരിക്കുന്ന മാനുഫാക്ചറിങ് & സര്‍വീസ് പ്രവര്‍ത്തനങ്ങളും, ആരോഗ്യകരമായി മുന്നേറുന്ന പൊതു, സ്വകാര്യ നിക്ഷേപവുമാണ്.
ആഗോള വ്യാപാര സംഘര്‍ഷങ്ങള്‍ക്കിടയിലും സമീപ മാസങ്ങളില്‍ യുഎസ് ഭീമമായ താരിഫ് ഏര്‍പ്പെടുത്തിയിട്ടും അതിന്‍റെയെല്ലാം ആഘാതം കുറയ്ക്കാന്‍ ഇന്ത്യയെ സഹായിച്ചതും ഈ ഘടകങ്ങളാണെന്നും ഐഎംഎഫിന്‍റെ റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം നിരവധി സമ്പദ് വ്യവസ്ഥകള്‍ മന്ദഗതിയിലാകുന്നതിന്‍റെ ലക്ഷണങ്ങളാണ് കാണിക്കുന്നതെങ്കിലും ഇന്ത്യയുടെ വിശാലമായ വളര്‍ച്ച താരതമ്യേന സ്ഥിരതയുള്ളതാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഉയര്‍ന്ന വളര്‍ച്ചാ നിരക്കുകള്‍ നിലനിര്‍ത്തുന്നതിനു തുടര്‍ച്ചയായ പരിഷ്‌കാരങ്ങളും, ഇന്‍ഫ്രാസ്‌ട്രെക്ചര്‍, പ്രൊഡക്റ്റിവിറ്റി എന്നിവയില്‍ നിക്ഷേപവും കൊണ്ടുവരേണ്ടതുണ്ടെന്ന് ഐഎംഎഫ് പറയുന്നു.
2025-26 ലെ മികച്ച പ്രകടനം നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും ഉയര്‍ന്ന വിദേശ മൂലധന ഒഴുക്ക് ആകര്‍ഷിക്കുകയും ചെയ്യുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിച്ചു.