
ഇന്ത്യ അഭയാർഥികളുടെ ധർമശാലയല്ല: സുപ്രീം കോടതി
file image
ന്യൂഡൽഹി: ലോകത്താകെയുള്ള അഭയാർഥികളെ പാർപ്പിക്കാൻ ഇന്ത്യ ധർമശാലയല്ലെന്നു സുപ്രീം കോടതി. വിദേശരാജ്യങ്ങളിൽ നിന്ന് അഭയം തേടിയെത്തുന്ന എല്ലാവരെയും ഉൾക്കൊള്ളാൻ രാജ്യത്തിനാകില്ലെന്നും പരമോന്നത കോടതി വ്യക്തമാക്കി. യുഎപിഎ കേസിൽ ശിക്ഷിക്കപ്പെട്ട് 7 വർഷം തടവിൽ കഴിഞ്ഞ ശ്രീലങ്കൻ പൗരന്‍റെ ഹർജിയിൽ ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, കെ.വിനോദ് ചന്ദ്രൻ എന്നിവരുടെ ബെഞ്ചാണ് നിലപാട് വ്യക്തമാക്കിയത്.
മുൻ എൽടിടിഇ അംഗമായ ഹർജിക്കാരൻ ശ്രീലങ്കയിൽ ജീവനു ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയിൽ അഭയം നൽകണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ, ഇന്ത്യയിൽ താമസിക്കാൻ പരാതിക്കാരന് എന്ത് അവകാശമാണുള്ളതെന്ന് കോടതി ചോദിച്ചു. ഇവിടെ ഇപ്പോൾത്തന്നെ 140 കോടിയുണ്ട്. ലോകത്തെല്ലായിടത്തുമുള്ളവരെ ഉൾക്കൊള്ളാൻ രാജ്യത്തിനു കഴിയില്ലെന്ന് കോടതി പറഞ്ഞു.
മ്യാൻമറിലേക്കു നാടുകടത്താൻ ആൻഡമാൻ കടലിലെത്തിച്ച 43 റോഹിംഗ്യൻ വിഭാഗക്കാർക്ക് അഭയം നൽകണമെന്ന ആവശ്യം കഴിഞ്ഞ 16ന് സുപ്രീം കോടതി തള്ളിയിരുന്നു. രാജ്യത്തെ റോഹിംഗ്യൻ അഭയാർഥികൾ വിദേശികളാണെന്നും അവരെ നാടുകടത്തണമെന്നും കഴിഞ്ഞ 8ന് മറ്റൊരു കേസിലും സുപ്രീം കോടതി വ്യക്തമാക്കി.