മൂന്നു വർഷത്തിനിടെ പെട്രോളിനും ഡീസലിനും വില കുറഞ്ഞ ഏക രാജ്യം ഇന്ത്യ: മന്ത്രി

യുപിഎ സർക്കാരിന്‍റെ കാലത്താണ് പെട്രോൾ, ഡീസൽ വില നിയന്ത്രണം നീക്കിയത്
മൂന്നു വർഷത്തിനിടെ പെട്രോളിനും ഡീസലിനും വില കുറഞ്ഞ ഏക രാജ്യം ഇന്ത്യ: മന്ത്രി
മൂന്നു വർഷത്തിനിടെ പെട്രോളിനും ഡീസലിനും വില കുറഞ്ഞ ഏക രാജ്യം ഇന്ത്യ: മന്ത്രി
Updated on

ന്യൂഡൽഹി: മൂന്നു വർഷത്തിനിടെ പെട്രോളിനും ഡീസലിനും വില കുറഞ്ഞ ഏക രാജ്യം ഇന്ത്യയാണെന്ന് പെട്രോളിയം- പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരി. കമ്മിഷൻ സംബന്ധിച്ച് എണ്ണക്കമ്പനികളും വിതരണക്കാരും തമ്മിലുള്ള ചർച്ചകൾ സർക്കാർ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും മന്ത്രി രാജ്യസഭയിൽ ചോദ്യോത്തരവേളയിൽ പറഞ്ഞു.

യുപിഎ സർക്കാരിന്‍റെ കാലത്താണ് പെട്രോൾ, ഡീസൽ വില നിയന്ത്രണം നീക്കിയത്. ഇതോടെ, ഇന്ധന വില വിപണി അധിഷ്ഠിതമായി. മുൻപ് ഇവിടെ വില കൂടുതലും മറ്റിടങ്ങളിൽ കുറവുമായിരുന്നു. ഇന്ന് നേരേ മറിച്ചാണ്. ഇന്ത്യയിൽ മാത്രമാണു വില കുറഞ്ഞത്. പ്രധാനമന്ത്രി ധീരമായി എടുത്ത ചില തീരുമാനങ്ങൾ മൂലമാണ് ഈ നേട്ടം. 2021 നവംബർ മുതൽ 2024 ഏപ്രിൽ വരെ ഇവിടെ പെട്രോളിന് 13.65 രൂപയും ഡീസലിന് 10.97 രൂപയും കുറഞ്ഞു.

ഈ സമയം ഫ്രാൻസിൽ 22.19 ശതമാനവും ജർമനിയിൽ 15.28 ശതമാനവും ഇറ്റലിയിൽ 14.82 ശതമാനവും സ്പെയ്‌നിൽ 16.58 ശതമാനവും വില ഉയർന്നു. അയൽരാജ്യങ്ങളിലും ഇന്ധന വില ഉ‍യർന്നു. ഇതെല്ലാം രേഖകളിൽ വ്യക്തമാണെന്നും മന്ത്രി.

യുപിഎ സർക്കാർ ഓയിൽ ബോണ്ടുകളിറക്കിയതിനെയും മന്ത്രി വിമർശിച്ചു. 1.41 ലക്ഷം കോടിയുടെ ഓയിൽ ബോണ്ടുകളാണ് അന്നിറക്കിയത്. ഇന്നത് 3.5 ലക്ഷം കോടി തിരിച്ചടയ്ക്കണം. ഇത്തരം "ദീർഘവീക്ഷണ'മാണ് ഇവിടെയുണ്ടായിരുന്നത്.

logo
Metro Vaartha
www.metrovaartha.com