
ന്യൂഡൽഹി: ഇന്ത്യയിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാരെ യുഎസ് മനുഷ്യത്വരഹിതമായ മാർഗങ്ങളിലൂടെ നാടുകടത്തിയ സംഭവം വിവാദമായ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ നിയമ നിർമാണം പരിഗണിക്കുന്നു.
വിദേശരാജ്യങ്ങളിലേക്കു കുടിയേറാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുകയാണ് നിയമനിർമാണത്തിന്‍റെ ലക്ഷ്യം. 'ഓവർസീസ് മൊബിലിറ്റി (ഫെസിലിറ്റേഷൻ ആൻഡ് വെൽഫെയർ) ബിൽ' എന്നാണ് ഇതിനു തത്കാലം നൽകിയിരിക്കുന്ന പേര്.
കോൺഗ്രസ് എംപിയും വിദേശകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനുമായ ശശി തരൂർ ലോക് സഭയിൽ അവതരിപ്പിച്ച ഒരു റിപ്പോർട്ടാണ് ഈ ബിൽ തയാറാക്കുന്നതിന് ആധാരം.
104 ഇന്ത്യക്കാരാണ് യുഎസിന്‍റെ ആദ്യ നാടുകടത്തൽ വിമാനത്തിൽ അമൃത്സറിലെത്തിച്ചത്. ഇതിൽ ഏറ്റവും കൂടുതൽ പേർ ഗുജറാത്തിൽനിന്നും ഹരിയാനയിൽനിന്നുമാണ്- 33 പേർ വീതം.
വിദേശരാജ്യങ്ങളിൽ ഉപരിപഠനത്തിനു പോയിരിക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ പ്രത്യേകം ശ്രദ്ധ വയ്ക്കുന്നുണ്ടെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പാർലമെന്‍റിൽ പറഞ്ഞു.
അനധികൃതമായി കുടിയേറിയവരെ തിരിച്ചെത്തിക്കാൻ, ആവശ്യം വന്നാൽ ഇന്ത്യ പ്രത്യേകം വിമാനം അയയ്ക്കുമെന്നും ജയശങ്കർ ഉറപ്പ് നൽകി.
18,000 അനധികൃത കുടിയേറ്റക്കാരെ തിരികെ സ്വീകരിക്കാമെന്നാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനു നൽകിയിരിക്കുന്ന ഉറപ്പ്.