

ഇന്ത‍്യ- പാക്കിസ്ഥാൻ വെടി നിർത്തലിന് ധാരണ
ന‍്യൂഡൽഹി: ഇന്ത‍്യയും പാക്കിസ്ഥാനും തമ്മിൽ വെടിനിർത്തൽ ധാരണ അംഗീകരിച്ചതായി ഇന്ത്യയുടെ സ്ഥിരീകരണം. ശനിയാഴ്ച വൈകിട്ട് 5 മണിക്ക് വെടിനിർത്തൽ പ്രാബല‍്യത്തിൽ വന്നു. കരയിലും കടലിലും ആകാശത്തും ബാധകമായ ധാരണയാണ് നിലവിൽ വന്നിരിക്കുന്നത്.
അതേസമയം, അമെരിക്കയുടെ മധ്യസ്ഥയാണ് വെടിനിർത്തൽ ധാരണ സാധ്യമാക്കിയതെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അവകാശവാദം ഇന്ത‍്യ തള്ളി. ഒരു മൂന്നാംകക്ഷിയും വെടിനിർത്തലിൽ ഇടപ്പെട്ടിട്ടില്ലെന്ന് ഇന്ത്യൻ വിദേശകാര‍്യ സെക്രട്ടറി വിക്രം മിസ്രി വ‍്യക്തമാക്കി.
വെടിനിർത്തൽ ആവശ‍്യപ്പെട്ട് പാക്കിസ്ഥാന്‍റെ ഡിജിഎംഒ (ഡയറക്റ്റർ ജനറൽ ഒഫ് മിനിറ്ററി ഓപ്പറേഷൻസ്) ആണ് ഇന്ത്യൻ ഡിജിഎംഒയുമായി ബന്ധപ്പെട്ടത്. സൈന‍്യങ്ങൾക്കിടയിലെ ചർച്ചയാണ് വെടിനിർത്തലിലേക്കു നയിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. ഡിജിഎംഒ തലത്തിൽ തിങ്കളാഴ്ച തുടർ ചർച്ചയും നടത്തും.
വെടിനിർത്തൽ അംഗീകരിച്ചതായി പാക്കിസ്ഥാനും സ്ഥിരീകരിച്ചു. അതേസമയം, ഇന്ത്യക്കും പാക്കിസ്ഥാനും മുൻപേ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപാണ് വെടിനിർത്തൽ വാർത്ത എക്സിലൂടെ ലോകത്തെ അറിയിച്ചത്. ഇതിനു മധ‍്യസ്ഥത വഹിച്ചത് അമെരിക്കയാണെന്ന അവകാശവാദത്തോടെ ആയിരുന്നു ട്രംപിന്‍റെ പോസ്റ്റ്. എന്നാൽ, ആദ്യ ഔദ്യോഗിക വിശദീകരണത്തിൽ തന്നെ ഇന്ത‍്യ ഇതിനെ അപ്പാടെ തള്ളിക്കളഞ്ഞു. എക്സ് പോസ്റ്റിലൂടെയായിരുന്നു ട്രംപ് അവകാശവാദം ഉന്നയിച്ചത്.
അമെരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത‍്യൻ വിദേശകാര‍്യമന്ത്രിയും പാക് സൈനിക മേധാവിയുമായും ഒരു രാത്രി മുഴുവൻ നീണ്ട ചർച്ചകൾ നടത്തിയെന്നും, ഇതു വിജയം കണ്ടെന്നുമായിരുന്നു ട്രംപിന്‍റെ വാദം. അതേസമയം, യുഎസ് സമ്മർദത്തിന്‍റെ ഫലമായാണോ പാക് സൈനിക നേതൃത്വം ഇന്ത്യൻ സൈനിക നേതൃത്വത്തെ ബന്ധപ്പെട്ട് വെടിനിർത്തൽ സന്നദ്ധത അറിയിച്ചത് എന്ന കാര്യത്തിൽ വ്യക്തതയില്ല.