
'രക്തത്തിനു മേൽ ലാഭക്കൊതി'; എഷ്യാ കപ്പ് ഇന്ത്യ-പാക് മാച്ചിനെതിരേ വിമർശനം
ന്യൂഡൽഹി: യുഎഇയിൽ നടക്കുന്ന എഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുമെന്ന വാർത്തകൾക്കു പിന്നാലെ വിമർശനം രൂക്ഷമാകുന്നു. സെപ്റ്റംബർ 14നാണ് ഇന്ത്യ-പാക്കിസ്ഥാൻ മത്സരം. പഹൽഗാം ആക്രമണം നടന്ന് വെറും നാലു മാസങ്ങൾക്കുള്ളിലാണ് ഇന്ത്യ-പാക് മത്സരമെന്നതാണ് വിമർശനത്തിന് അടിസ്ഥാനം. ആക്രമണത്തിന് പിന്നാലെ സ്പോർട്സ് അടക്കം എല്ലാ മേഖലകളിലും പാക്കിസ്ഥാനെ ബഹിഷ്കരിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. അതിന്‍റെ ഭാഗമായി അടുത്തയിടെ ഇംഗ്ലണ്ടിൽ പ്രഖ്യാപിച്ചിരുന്ന ലെജൻഡ്സ് വേൾഡ് ചാമ്പ്യൻഷിപ്പിൽ നിന്ന് ഇന്ത്യ പിന്മാറിയിരുന്നു.രാജ്യം കാർഗിൽ വിജയത്തിന്‍റെ ഓർമ പുതുക്കുന്ന ദിവസം തന്നെയാണ് ഇന്ത്യ- പാക് മാച്ചിന്‍റെ തിയതി പ്രഖ്യാപിച്ചതെന്നതും ശ്രദ്ധേയമാണ്.
നിലവിലെ സാഹചര്യത്തിൽ സ്പോർട്സിലൂടെയുള്ള നയതന്ത്രത്തിന് സ്ഥാനമില്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. സൈനികരുടെ രക്തത്തിനു മേൽ ലാഭം കാണാനാണ് ശ്രമമെന്ന് രാജ്യസഭാ എംപി പ്രിയങ്ക ചതുർവേദി ആരോപിച്ചു. ഇന്ത്യയിലായാലും പുറത്തായാലും പാക്കിസ്ഥാനുമായി ഒരു മാച്ച് നടത്തുന്നത് രാജ്യത്തിന് അംഗീകരിക്കാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
പഹൽഗാം ആക്രമണത്തിന് ഇന്ത്യ നൽകിയ തിരിച്ചടി ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും തുടരുകയാണെന്ന് സൈന്യം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ബിസിസിഐ ഇത്തരമൊരു തീരുമാനമമെടുത്തത് ഇന്ത്യക്കാർ ഒന്നടങ്കം എതിർക്കുമെന്നും പ്രിയങ്ക പറയുന്നു.ഇന്ത്യക്കാരുടെയും ഇന്ത്യൻ സൈനികരുടെയും രക്തത്തിനു മേൽ ലാഭം കാണാനുള്ള നിങ്ങളുടെ ശ്രമം നിർത്തേണ്ടതാണെന്നും പ്രിയങ്ക പറഞ്ഞിട്ടുണ്ട്.
സ്പോർട്സിനെ രാഷ്ട്രീയത്തിൽ നിന്ന് ഒഴിവാക്കണമെന്ന് പലരും പറയുന്നുണ്ട്. പക്ഷേ പാക് നടപടി ഇന്ത്യയുടെ മുഴുവൻ വികാരത്തെയാണ് വ്രണപ്പെടുത്തിയിരിക്കുന്നതെന്ന് ലോക്സഭാ എംപി സുഖേദോ ഭഗത് പറയുന്നു.
ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീനും വിഷയത്തിൽ എതിർപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ പാക്കിസ്ഥാനുമായി മത്സരിക്കില്ലെന്ന് തീരുമാനിച്ചിട്ടുണ്ടെങ്കിൽ അന്താരാഷ്ട്ര മത്സരങ്ങളിലും അതു നടപ്പാക്കേണ്ടതാണെന്നാണ അസറുദ്ദീൻ വ്യക്തമാക്കിയിരിക്കുന്നത്. ഏഷ്യാ കപ്പിൽ ഇന്ത്യയും പാക്കിസ്ഥാനും ഉൾപ്പെടെ എട്ട് രാജ്യങ്ങളാണ് മത്സരിക്കുന്നത്.