ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി (സിഎഎ)ക്കെതിരേ യുഎസ് ഉൾപ്പെടെ രാജ്യങ്ങളിൽ നിന്നുള്ള വിമർശനങ്ങൾ തള്ളി ഇന്ത്യ. നിയമം നിർമിക്കുന്നത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ദുരിതത്തിൽ കഴിയുന്നവരെ സഹായിക്കാൻ സ്വീകരിച്ച പ്രശംസനീയമായ നടപടിയെ വോട്ട് ബാങ്കിന്‍റെ പേരിൽ നിർണയിക്കരുതെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ.
ഇന്ത്യയുടെ ബഹുസ്വര പൈതൃകത്തെയും വിഭജനാനന്തര ചരിത്രത്തെയും കുറിച്ച് ശരിയായ ബോധ്യമില്ലാത്തവർ ഇത്തരംകാര്യങ്ങളിൽ ഇടപെടരുത്. സിഎഎ പൗരത്വം നൽകാനുള്ളതാണ്. ആരുടെയും പൗരത്വം റദ്ദാക്കാനുള്ളതല്ല. സ്വന്തം നാടില്ലാത്ത കുറേ ആളുകളുടെ അന്തസും മനുഷ്യാവകാശവും സംരക്ഷിക്കാനാണ് ഈ നിയമമെന്നും യുഎസിന്‍റെ പ്രതികരണം അനാവശ്യവും തെറ്റിദ്ധാരണാ ജനകവുമാണെന്നും ജയ്സ്വാൾ പറഞ്ഞു. നേരത്തേ, യുഎന്നിന്‍റെ വിമർശനവും ഇന്ത്യ തള്ളിയിരുന്നു.