

"എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് ആരുടെയും അനുമതി വേണ്ട"; യുഎസിന്‍റെ പ്രസ്താവന തള്ളി കേന്ദ്രം
representative image
ന്യൂഡൽഹി: ലാഭകരമായ വിലയ്ക്ക് ക്രൂഡ് ഓയിൽ നൽകുന്ന ആരിൽ നിന്നും ഇന്ത്യ എണ്ണ വാങ്ങുമെന്നു കേന്ദ്ര സർക്കാർ. റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യ ഒരിക്കലും ഒരു രാജ്യത്തിന്‍റെയും അനുമതിയെ ആശ്രയിച്ചിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് 30 ദിവസം ഇളവ് അനുവദിച്ചെന്ന യുഎസിന്‍റെ പ്രസ്താവനയ്ക്കാണു കേന്ദ്രത്തിന്‍റെ മറുപടി.
എല്ലാ പ്രതിസന്ധികൾക്കുമിടയിലും ഇന്ത്യയ്ക്കുള്ള എണ്ണ വിതരണം സുരക്ഷിതവും സുസ്ഥിരവുമാണ്. ഇന്ത്യ അതിന്‍റെ എണ്ണ സ്രോതസ് 27 രാജ്യങ്ങളിൽ നിന്നു 40 രാജ്യങ്ങളിലേക്കാക്കി ഉയർത്തി. ഇതുവഴി വ്യത്യസ്ത വിതരണ വഴികളും ഉറപ്പാക്കി. ദേശീയ താത്പര്യം മുൻനിർത്തി എവിടെയാണോ താങ്ങാവുന്ന വിലയ്ക്ക് എണ്ണ ലഭിക്കുന്നത്, അവിടെ നിന്ന് ഇന്ത്യ എണ്ണ വാങ്ങും. ഇന്ത്യ ഇപ്പോഴും റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇത്തരം ഇടപാടുകൾ നടത്താൻ നമുക്കാരുടെയും അനുമതി ആവശ്യമില്ല. ഫെബ്രുവരിയിലും നമ്മൾ റഷ്യൻ എണ്ണ ഇറക്കുമതി ചെയ്തു. റഷ്യ ഇപ്പോഴും ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ ദാതാവാണെന്നും കേന്ദ്രം വിശദീകരിച്ചു.
വ്യാപാരക്കരാറിന്‍റെ ഭാഗമായി റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാൻ ഇന്ത്യ സമ്മതിച്ചെന്ന് യുഎസ് അവകാശപ്പെട്ടിരുന്നു. എന്നാൽ, കരാറുമായി ബന്ധപ്പെട്ട സംയുക്ത പ്രസ്താവനയിൽ ഇതേക്കുറിച്ചു പരാമർശമുണ്ടായിരുന്നില്ല. പ്രധാനമന്ത്രി യുഎസിനു കീഴടങ്ങിയെന്നു പ്രതിപക്ഷം ആരോപണമുയർത്തിയെങ്കിലും സർക്കാർ പ്രതികരിച്ചിരുന്നില്ല. ഇതിനിടെയാണ് ഇറാൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ 30 ദിവസത്തേക്ക് ഇന്ത്യയ്ക്ക് ഇളവു നൽകിയെന്നു യുഎസ് പറഞ്ഞത്.