
ഡ്രോണുകളെ ഭയക്കേണ്ട; ഭാർഗാവാസ്ത്ര വിജയകരമായി പരീക്ഷിച്ച് ഇന്ത്യ
ന്യൂഡൽഹി: ഡ്രോൺ ആക്രമണങ്ങളിൽ നിന്നു രാജ്യത്തിന് സുരക്ഷാകവചമൊരുക്കുന്ന 'ഭാർഗവാസ്ത്ര' വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. സോളാർ ഡിഫൻസ് ആൻഡ് എയ്റോ സ്പെയ്സ് ലിമിറ്റഡ് (എസ്ഡിഎഎൽ) വികസിപ്പിച്ച ഡ്രോൺ പ്രതിരോധ സംവിധാനമാണു ഗോപാൽപുരിലെ സീവാർഡ് ഫയറിങ് റേഞ്ചിൽ കരുത്ത് തെളിയിച്ചത്.
തദ്ദേശീയമായി വികസിപ്പിച്ച മൈക്രോ റോക്കറ്റുകളും മിസൈലുകളുമടങ്ങുന്ന ഭാർഗവാസ്ത്ര അന്താരാഷ്‌ട്ര തലത്തിൽ നിലവിലുള്ള ഡ്രോൺ വേധ സംവിധാനങ്ങളിൽ ഏറ്റവും ചെലവുകുറഞ്ഞതാണ്. വളരെ ഉയരത്തിൽ വരെ ഇതു പ്രവർത്തിക്കും.
ചൊവ്വാഴ്ച സൈന്യത്തിന്‍റെ വ്യോമപ്രതിരോധ വിഭാഗത്തിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലായിരുന്നു പരീക്ഷണം. മൂന്നു വ്യത്യസ്ത പരീക്ഷണങ്ങളിലും ഭാർഗവാസ്ത്ര കൃത്യതയും മികവും തെളിയിച്ചു. ഓരോ മൈക്രോ റോക്കറ്റ് തൊടുത്തുകൊണ്ടായിരുന്നു ആദ്യ രണ്ടു പരീക്ഷണങ്ങൾ. മൂന്നാമത്തേതിൽ ഒരേ സമയം രണ്ടു മൈക്രോ റോക്കറ്റുകൾ പരീക്ഷിച്ചു.
ഓപ്പറേഷൻ സിന്ദൂറിനുശേഷം പാക്കിസ്ഥാനിൽ നിന്നു ശക്തമായ ഡ്രോൺ ആക്രമണങ്ങളുണ്ടായതിനു പിന്നാലയാണ് ഇന്ത്യ പുതിയ ഡ്രോൺ വേധ സംവിധാനം പരീക്ഷിക്കുന്നത്. രണ്ടര കിലോമീറ്റർ പരിധിയിലുള്ള ചെറിയ ഡ്രോണുകൾ കണ്ടെത്തി തകർക്കാനുള്ള സംവിധാനമാണു ഭാർഗവാസ്ത്രയിലേത്. ദ്വിതല പ്രതിരോധമാണ് ഇതിൽ രൂപംകൊടുത്തിരിക്കുന്നത്. കൂട്ടത്തോടെ ഡ്രോണുകളെത്തിയാൽ പ്രതിരോധിക്കാൻ 20 മീറ്റർ വ്യാസാർധത്തിൽ ഗൈഡഡ് അല്ലാത്ത മൈക്രോ റോക്കറ്റുകളുണ്ട്. കൃത്യമായി സ്ഥാനനിർണയം നടത്തി ആകാശത്തു വച്ച് ശത്രുലക്ഷ്യങ്ങളെ തകർക്കുന്ന ഗൈഡഡ് മൈക്രോ മിസൈലുകളാണ് രണ്ടാമത്തെ തലത്തിൽ.
സമുദ്ര നിരപ്പിൽ നിന്ന് 5000 മീറ്റർ ഉയരത്തിലുള്ള പ്രദേശത്തും ഭാർഗവാസ്ത്ര പ്രവർത്തിക്കും. അതിനാൽ ഹിമാലയൻ അതിർത്തിയിൽ ഇതു സൈന്യത്തിന് മുതൽക്കൂട്ടാകും.
ഡ്രോണുകളിൽ നിന്നുള്ള സന്ദേശവിനിമയം തടയുന്ന സംവിധാനത്തിന്‍റെ സെൻസറുകളും റോക്കറ്റുകളടുമടക്കം എല്ലാം തദ്ദേശീയമായി നിർമിച്ചവയെന്ന് എസ്ഡിഎഎൽ ചൂണ്ടിക്കാട്ടുന്നു.