
പാക്കിസ്ഥാനെതിരേ ഇന്ത്യയുടെ നയതന്ത്ര നീക്കം; വിവിധ രാജ്യങ്ങളിലേക്ക് എംപിമാരുടെ ദൗത്യസംഘത്തെ അയക്കും
ന്യൂഡൽഹി: പാക്കിസ്ഥാനെതിരേ നയതന്ത്ര ആക്രമണത്തിനു തയാറെടുത്ത് ഇന്ത്യ. പാക്കിസ്ഥാന്‍റെ പിന്തുണയോടെയുള്ള തീവ്രവാദത്തെ അന്താരാഷ്ട്രതലത്തിൽ തുറന്നുകാട്ടുന്നതിനായി വിവിധ രാജ്യങ്ങളിലേക്ക് എംപിമാരുടെ സംഘത്തെ അയക്കാന്‍ കേന്ദ്ര സർക്കാർ തീരുമാനിച്ചു. മേയ് 22ന് ശേഷം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ വിദേശ പര്യടനം പാർലമെന്‍ററി കാര്യ മന്ത്രി കിരൺ റിജിജു ഏകോപിപ്പിക്കും.
26 വിനോദ സഞ്ചാരികളെ മതം ചോദിച്ച് കൊലപ്പെടുത്തിയ പഹൽഗാം ഭീകരാക്രമണത്തിനു പിന്നിലെ പാക് ബന്ധം, ഓപ്പറേഷൻ സിന്ദൂർ, കശ്മീർ അന്താരാഷ്ട്ര വിഷയമായി മാറ്റാൻ പാക്കിസ്ഥാൻ ശ്രമിക്കവെ കശ്മീർ വിഷയത്തിലെ നിലപാട് എന്നിവ ഇന്ത്യൻ സംഘം അന്താരാഷ്ട്ര സമൂഹത്തോട് വിശദീകരിക്കും.
പഹൽഗാം ആക്രമണത്തിന് പിന്നാലെ തന്നെ ഗൾഫ് രാജ്യങ്ങളിലേക്ക് ഉൾപ്പെടെ പ്രതിനിധികളെ അയക്കാൻ ഇന്ത്യ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഓരോ പ്രതിനിധി സംഘത്തിലും 5/6 എംപിമാർ ഉൾപ്പെടുമെന്നും എംപിമാർക്ക് ഇതിനകം ക്ഷണങ്ങൾ അയച്ചതായി അധികൃതർ അറിയിച്ചു. വിവിധ രാഷ്ട്രീയ പാർട്ടികളിലെ പ്രതിനിധികൾ അടങ്ങുന്ന സംഘം അമെരിക്ക, യുകെ, ദക്ഷിണാഫ്രിക്ക, ഖത്തർ, യുഎഇ എന്നിവയുൾപ്പെടെ വിവിധ രാജ്യങ്ങൾ സന്ദർശിക്കുമെന്നും അധികൃതർ വ്യക്തമാക്കി.