ഇന്ത്യ-യുകെ വ്യാപാര കരാറിന് അംഗീകാരം; ഇരു രാജ്യങ്ങളും ഒപ്പുവച്ചു
ഇന്ത്യ-യുകെ വ്യാപാര കരാറിന് അംഗീകാരം; ഇരു രാജ്യങ്ങളും ഒപ്പുവച്ചു
ന്യൂഡൽഹി: ഇന്ത്യ-യുകെ വ്യാപര കരാറിന് അംഗീകാരം. ഇരു രാജ്യങ്ങളും കരാറിൽ ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുകെ സന്ദർശനത്തിനിടെയാണ് നിർണായക നീക്കം.
'ചരിത്ര പരമായ നിമിഷം, ഏറെ നാളത്തെ പ്രയത്നത്തിന്‍റെ ഫലമാണിത്' എന്ന് മോദി പ്രതികരിച്ചു. 'ഇരു രാജ്യങ്ങൾക്കും ഗുണം ചെയ്യുന്ന കരാർ' എന്ന് ബ്രിട്ടൺ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറും പറഞ്ഞു.
കരാർ പ്രാബല്യത്തിൽ വരുന്നതോടെ ബ്രിട്ടണിലേക്കുള്ള 99 ശതമാനം ഇന്ത്യൻ കയറ്റുമതി ഉത്പന്നങ്ങൾക്കും തീരുവ ഒഴുവാകുമെന്നതാണ് പ്രധാന ഘടകം. ഇന്ത്യയിലെ സമുദ്രോത്പന്നങ്ങൾ, കാപ്പി, തേയില എന്നിവയ്ക്ക് തീരുവ ഒഴിവാക്കും. സുഗന്ധ വ്യഞ്ജനം, ടെക്സ്റ്റൈൽസ്, ചെരുപ്പ്, എന്നിവയ്ക്കും തീരുവ ചുമത്തില്ല.
യുകെയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന കാറുകളുടെ തീരുവ നിലവിലെ 100 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറയ്ക്കും. എന്നാലിത് കുറഞ്ഞ തീരുവ പരിമിതമായ എണ്ണം ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് മാത്രമേ ബാധകമാകൂ. യുകെ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ ലഘൂകരിക്കുന്നതിന് പകരമായി ഇന്ത്യൻ നിർമിതാക്കളുടെ ഇലക്‌ട്രിക്, ഹൈബ്രിഡ് വാഹനങ്ങൾക്ക് ബ്രിട്ടീഷ് വിപണിയിൽ പ്രവേശനം ലഭിക്കും.