ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വീഴ്ത്തിയെന്ന പാക് നുണ പൊളിച്ച് വ്യോമസേന

ഓപ്പറേഷൻ സിന്ദൂറിൽ റഫാൽ വീഴ്ത്തിയെന്ന പാക്കിസ്ഥാന്‍റെ അവകാശവാദം ഇന്ത്യൻ വ്യോമസേന പുറത്തുവിട്ട ഔദ്യോഗിക രേഖകളുടെ അടിസ്ഥാനത്തിൽ പൊളിയുന്നു
IAF Refutes Pak Claim, All 36 Rafales Operational

ഇന്ത്യയുടെ റഫാൽ വിമാനങ്ങളെല്ലാം സുരക്ഷിതം.

Updated on

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയുടെ റഫാൽ യുദ്ധവിമാനം വീഴ്ത്തിയെന്ന പാക് വാദത്തിന്‍റെ മുനയൊടിച്ച് വീണ്ടും വ്യേമസേന. സേനയുടെ 36 റഫാൽ വിമാനങ്ങളും സുഗമമായി പ്രവർത്തിക്കുന്നുണ്ടെന്നു വ്യോമസേന പുറത്തിറക്കിയ ഔദ്യോഗിക രേഖയാണു പാക്കിസ്ഥാന്‍റെ കള്ളക്കഥ പൊളിക്കുന്നത്. നേരത്തേ, ഇന്ത്യയുടെ എസ് 400 വ്യോമപ്രതിരോധ സംവിധാനം തകർത്തെന്ന പാക് വാദത്തിലെ പൊള്ളത്തരം, ഇതേ സംവിധാനത്തിനു മുന്നിൽ നിന്ന് സൈനികരെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി നരേന്ദ്ര മോദി തുറന്നുകാട്ടിയിരുന്നു.

കഴിഞ്ഞ 15ന് വ്യോമസേനാ ആസ്ഥാനത്തെ ഡയറക്റ്ററേറ്റ് ഒഫ് എൻജിനീയറിങ് (റഫാൽ), വിമാന എൻജിൻ നിർമാതാക്കളായ ഫ്രഞ്ച് കമ്പനി സഫ്രാൻ എയർക്രാഫ്റ്റ് എൻജിന് സാങ്കേതിക പരിപാലനം സംബന്ധിച്ച് നൽകിയ ഇടക്കാല കരാറിന്‍റെ താത്പര്യപത്രമാണ് റഫാൽ വിമാനങ്ങളെല്ലാം പ്രവർത്തന സജ്ജമെന്നതിനു തെളിവായി മാറുന്നത്. 2016ലെ ഇന്ത്യ-ഫ്രഞ്ച് സർക്കാരുകൾ തമ്മിലുള്ള കരാർ പ്രകാരം വാങ്ങിയ 36 റഫാൽ വിമാനങ്ങളും വ്യോമസേന പ്രവർത്തിപ്പിക്കുന്നുണ്ടെന്നും 2026 സെപ്റ്റംബറിനുശേഷം അറ്റകുറ്റപ്പണികളും സാങ്കേതിക പിന്തുണയും ആവശ്യമാണെന്നും രേഖയിൽ വ്യക്തമായി പറയുന്നു.

കരാർ രേഖകൾ പ്രകാരം, ഈ സപ്പോർട്ട് പാക്കെജ് 36 റഫാൽ വിമാനങ്ങളെ പ്രവർത്തനക്ഷമമായി നിലനിർത്താൻ ലക്ഷ്യമിടുന്നു. ഓരോ വിമാനത്തിനും ശരാശരി വാർഷിക പറക്കൽ സമയം 150 മണിക്കൂർ ആയിരിക്കുമെന്നും രേഖകളിൽ പറയുന്നു. അതായത് അഞ്ച് മാസം 2,250 മണിക്കൂർ പറക്കലാണ് ലക്ഷ്യമിടുന്നത്. വരുന്ന സെപ്റ്റംബർ 18 ന് ശേഷം വിമാനങ്ങളുടെ തടസ്സമില്ലാത്ത പ്രവർത്തനം ഉറപ്പാക്കുന്നതിനാണ് നിർദ്ദിഷ്ട "ബ്രിഡ്ജ് സപ്പോർട്ട്" ഉദ്ദേശിക്കുന്നത്. ഇന്ത്യയുടെ മൂന്നു റഫാൽ വിമാനങ്ങൾ വെടിവച്ചിട്ടെന്നായിരുന്നു പാക്കിസ്ഥാന്‍റെ അവകാശവാദം.

logo
Metro Vaartha
www.metrovaartha.com