
"വലുതാകുമ്പോൾ ഞാനും സൈന്യത്തിൽ ചേരും, അച്ഛന്‍റെ മരണത്തിന് എണ്ണിയെണ്ണി പകരം ചോദിക്കും''
ജയ്പൂർ: ജമ്മു കശ്മീരിലെ ഉധംപൂരിൽ പാക്കിസ്ഥാന്‍റെ ഡ്രോൺ ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികൻ സുരേന്ദ്രകുമാർ മൊഗെയ്ക്ക് നാട് യാത്രമൊഴി നൽകി. ശത്രുക്കളെ നേരിടുന്നതിനിടെ രാജ്യത്തിനു വേണ്ടിയാണ് തന്‍റെ അച്ഛൻ വീരമൃത്യു വരിച്ചതെന്നും, താൻ വലുതാകുമ്പോൾ സൈന്യത്തിൽ ചേർന്ന് അച്ഛന്‍റെ മരണത്തിന് എണ്ണിയെണ്ണി പകരം ചോദിക്കുമെന്നും 11 വയസുകാരിയായ മകൾ വർത്തിക പ്രതികരിച്ചു.
ശനിയാഴ്ച രാവിലെ ഉണ്ടായ ഡ്രോൺ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെ ഞായറാഴ്ച പുലർച്ചയോടെയാണ് സുരേന്ദ്രകുമാർ മരണത്തിനു കീഴടങ്ങിയത്.
വ്യോമസേനയിൽ മെഡിക്കൽ അസിസ്റ്റന്‍റായിരുന്നു സുരേന്ദ്ര കുമാർ മൊഗ. ഷെല്ലാക്രമണം നടക്കുമ്പോൾ ജമ്മുവിലെ ഉധംപൂരിലുള്ള വ്യോമത്താവളത്തിൽ മെഡിക്കൽ ഡിസ്പെൻസറിയിൽ ഡ്യൂട്ടിയിലായിരുന്ന അദ്ദേഹം. രാജസ്ഥാൻ സ്വദേശിയാണ്. സുരേന്ദ്ര കുമാറിന് അന്ത്യാജ്ഞലി അർപ്പിക്കാൻ രാജസ്ഥാൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവ് അടക്കം ആയിരങ്ങളാണ് എത്തിച്ചേർന്നത്.