ജമ്മു: ജമ്മു കശ്മീരിന്‍റെ വികസനം തടസപ്പെടുത്താൻ പാക്കിസ്ഥാൻ വിദേശ ഭീകരരെ ഇവിടേക്കു കടത്തിവിടാൻ ശ്രമിക്കുന്നെന്നു കരസേനയുടെ ഉത്തര കമാൻഡ് മേധാവി ലെഫ്റ്റനന്‍റ് ജനറൽ ഉപേന്ദ്ര ദ്വിവേദി. രജൗറി, പൂഞ്ച് മേഖലകളിലെ നിയന്ത്രണരേഖയിൽ വിദേശ ഭീകരരെ ഇല്ലാതാക്കാൻ സൈന്യം എല്ലാ ശ്രമവും നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരിലെ മികച്ച ആഭ്യന്തര സാഹചര്യങ്ങൾ ഇല്ലാതാക്കാനാണു പാക്കിസ്ഥാന്‍റെ ശ്രമം. സൈന്യം ശക്തമായി ഇതിനെ ചെറുക്കും.
2022ൽ ജമ്മു കശ്മീരിൽ 1.88 കോടി സന്ദർശകരെത്തി. ഈ വർഷം ഇതുവരെ 2.25 കോടി ആളുകളാണു കശ്മീർ സന്ദർശിച്ചത്. നിയന്ത്രണ രേഖയിൽ തിരിച്ചടി കിട്ടുമ്പോൾ പഞ്ചാബ്, നേപ്പാൾ വഴി ഭീകരരെ എത്തിക്കാനും പാക്കിസ്ഥാൻ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം.