

മല്ലികാർജുൻ ഖാർഗെ, നരേന്ദ്ര മോദി
ന‍്യൂഡൽഹി: ഇക്കഴിഞ്ഞ ജൂൺ 10ന് ഒമാൻ തീരത്തുണ്ടായ അമെരിക്കൻ വ‍്യോമാക്രമണത്തിൽ ഇന്ത‍്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ രൂക്ഷ വിമർശനം. പ്രധാനമന്ത്രിയുടെ പ്രതികരണത്തിനായി രാജ‍്യം കാത്തിരിക്കുകയാണെന്ന് കോൺഗ്രസ് ദേശീയ അധ‍്യക്ഷൻ മല്ലികാർജുൻ ഖാർഗെ എക്സിൽ കുറിച്ചു.
യുഎസ് നടപടിയിൽ ഇന്ത‍്യ മൗനം പാലിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി എംപിയും പ്രതികരിച്ചു. രാജ‍്യത്തിന്‍റെ സുരക്ഷ ഉറപ്പാക്കുന്നതിൽ മോദി സർക്കാർ പരാജയപ്പെടുകയാണെന്നും സംഭവത്തിൽ അമെരിക്ക ഇതുവരെ ഖേദം പ്രകടിപ്പിക്കുകയോ ക്ഷമാപണം നടത്തുകയോ ചെയ്തിട്ടില്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
മറ്റു കോൺഗ്രസ് നേതാക്കളായ ശശി തരൂരും പവൻ ഖേരയും കേന്ദ്രത്തിനെതിരേ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഹോർമുസ് കടലിടുക്കിന് സമീപത്ത് വച്ചാണ് സെറ്റെബെല്ലോ എന്ന കപ്പലിനു നേരെ യുഎസ് ആക്രമണം അഴിച്ചുവിട്ടത്. 24 ഇന്ത‍്യൻ നാവികർ ഉൾപ്പടെ 28 പേരാണ് കപ്പലിലുണ്ടായത്. ഹിമാചൽ പ്രദേശ്, ഉത്തർ പ്രദേശ്, ആന്ധ്രാപ്രദേശ് സ്വദേശികളാണ് ആക്രമണത്തിൽ മരണപ്പെട്ടത്.