

എൽപിജിയുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടന്നു
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിനിടെ കനത്ത സുരക്ഷയോടെ 40,000 മെട്രിക് ടണ്ണിലധികം എൽപിജി വഹിച്ചുകൊണ്ടുള്ള ഇന്ത്യൻ കപ്പൽ ശിവാലിക് ഹോർമുസ് കടലിടുക്ക് കടന്ന് പുറത്തേക്ക് പ്രവേശിപ്പിക്കുന്നതായി റിപ്പോർട്ട്. ഇന്ത്യൻ നാവികസേനയുടെ സുരക്ഷ കരുതലിലാണ് കപ്പലിന്‍റെ സഞ്ചാരം. മേഖലയിലെ സംഘർഷാവസ്ഥ പരിഗണിച്ച് കപ്പലിന് സുരക്ഷിത പാത ഒരുക്കുന്നതിനായി ഇന്ത്യൻ നാവികസേന നേരിട്ട് മാർഗ നിർദേശങ്ങൾ നൽകുന്നുണ്ട്.
ഇക്കാര്യം ഇന്ത്യൻ സർക്കാർ തന്നെ വ്യക്തമാക്കിയിരുന്നു. ശിവാലിക്കിന് പിന്നാലെ അടുത്ത 6 മണിക്കൂറിനുള്ളിൽ മറ്റൊരു എൽപിജി കപ്പൽ കൂടി യാത്ര തിരിക്കുമെന്നാണ് വിവരം. ഇന്ധന ഇറക്കുമതി തടസപ്പെടാതിരിക്കാൻ ഘട്ടംഘട്ടമായാണ് ഇന്ത്യൻ കപ്പലുകളെ പുറത്തെത്തിക്കുന്നത്.
ആഗോള എണ്ണ-വാതക നീക്കത്തിന്‍റെ 20 ശതമാനവും നടക്കുന്ന ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഇന്ത്യയെ സംബന്ധിച്ച് ഏറെ നിർണായകമാണ്. കപ്പലുകളുടെ സുരക്ഷിത യാത്രയ്ക്ക് ഇറാനുമായി ധാരണയെത്തിയശേഷമാണ് ഇന്ത്യൻ കപ്പലുകൾ നീങ്ങി തുടങ്ങിയത്. രാജ്യത്ത് ആവശ്യത്തിന് ഇന്ധനശേഷിയുണ്ടെന്നും എൽപിജി ക്ഷാമത്തെ കുറിച്ച് ആശങ്ക വേണ്ടെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.